സംസ്ഥാനപാതയില്‍ ചങ്ങരംകുളത്ത് അപകടം പെരുകുന്നു

ചങ്ങരംകുളം: വാഹനങ്ങളുടെ അമിതവേഗതയും സുരക്ഷിതമല്ലാത്ത ഗതാഗത സംവിധാനം നിമിത്തവും സംസ്ഥാനപാതയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചങ്ങരംകുളം മേഖലയില്‍ ഏഴ് അപകടങ്ങളിലായി 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു. തിങ്കളാഴ്ച ചങ്ങരംകുളം ടൗണിലുണ്ടായ കാര്‍ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും തിരൂരങ്ങാടി സ്വദേശി മുഹമ്മദ് ഷാഫി (30) മരണപ്പെടുകയും ചെയ്തു. തിങ്കളാഴ്ച വളയംകുളം സെന്‍ററില്‍ നടന്ന അപകടത്തില്‍ മൂന്നു കാറുകളാണ് കൂട്ടിയിടിച്ചത്. ഇതില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് മൂന്നോടെ പന്താവൂരില്‍ ബൈക്കില്‍ ലോറിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. പന്താവൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീപിടിക്കുകയും ചെയ്തത് തിങ്കളാഴ്ചയാണ്. തിങ്കളാഴ്ച മാത്രം പ്രദേശത്ത് നാലു അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ച ചങ്ങരംകുളം സബീന റോഡില്‍ രണ്ടുബൈക്കുകള്‍ കൂട്ടിയിടിച്ച് വഴിയാത്രക്കാരന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച അരമണിക്കൂറിനിടയില്‍ ചങ്ങരംകുളം ഹൈവേ ജങ്ഷനില്‍ രണ്ട് അപകടങ്ങളിലായി മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. സീബ്രാ ലൈനിലൂടെ കടന്നുപോകുന്ന വൃദ്ധനെ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാര്‍ക്ക് പരിക്കുപറ്റിയിരുന്നു. ഹൈവേ ജങ്ഷനില്‍ ട്രാഫിക് ഐലന്‍േറാ, ഉള്‍റോഡുകളിലേക്ക് വാഹനങ്ങള്‍ കടന്നുപോകുന്നതിനുള്ള മറ്റുസുരക്ഷ മാര്‍ഗങ്ങളോ ഇല്ല. ഇവിടുത്തെ സീബ്രാ ലൈനുകള്‍ മാഞ്ഞുപോയത് കാല്‍ നടയാത്രക്കാര്‍ക്ക് ഭീഷണിയാണ്. ഹൈവേയില്‍നിന്ന് വിവിധ ഉള്‍റോഡുകളിലേക്ക് കയറാനും ഇറങ്ങാനും സുരക്ഷിത സംവിധാനമോ റോഡുകളില്‍ ഡിവൈഡറുകളോ ഇല്ലാത്തതും അമിത വേഗതയും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.