അടവുനയത്തിന്‍െറ അലയൊലി കേട്ടയിടങ്ങളില്‍ മുന്നണിബന്ധം വഴങ്ങുന്നില്ല

മഞ്ചേരി: മലപ്പുറം ജില്ലയില്‍ മുസ്ലിംലീഗും സി.പി.എമ്മും ചേര്‍ന്ന് അടവുനയം രൂപപ്പെടുത്തി 2000 ല്‍ തെരഞ്ഞെടുപ്പിനെ നേരിട്ട ഗ്രാമപഞ്ചായത്തുകളില്‍ ഇപ്പോഴും മുന്നണിബന്ധത്തില്‍ വിള്ളല്‍. കണ്ണമംഗലം പഞ്ചായത്തില്‍ തുടങ്ങി കരുവാരകുണ്ട്, വണ്ടൂര്‍, മൂത്തേടം, പാണ്ടിക്കാട് തുടങ്ങിയ പഞ്ചായത്തുകളിലേക്ക് പടര്‍ന്ന ലീഗ്-സി.പി.എം ബന്ധം ഈ പഞ്ചായത്തുകളില്‍ ഇപ്പോഴില്ളെങ്കിലും യു.ഡി.എഫ് ബന്ധം തകരാന്‍ തന്നെ ഇത് മുഖ്യകാരണമായി. മൂത്തേടത്തും കരുവാരകുണ്ടിലും കോണ്‍ഗ്രസും ലീഗും വേറിട്ടാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പഴയ വണ്ടൂര്‍ നിയമസഭാ മണ്ഡലത്തില്‍ മൂന്ന് പഞ്ചായത്തുകളിലായിരുന്നു ഈ ബന്ധം. കരുവാരകുണ്ട് പഞ്ചായത്തില്‍ മുന്നണിയായപ്പോള്‍ 13 ല്‍ രണ്ട് വാര്‍ഡില്‍ ഒതുങ്ങിയിരുന്ന കോണ്‍ഗ്രസ് 17 ല്‍ ആറിടത്ത് വിജയം നേടി. കോണ്‍ഗ്രസിന് ഒറ്റക്ക് ഭരിക്കാവുന്ന ശേഷിയുണ്ടായിരുന്ന പാണ്ടിക്കാട്ട് അന്ന് കോണ്‍ഗ്രസ് ഏറെ പിറകിലായി. വണ്ടൂരില്‍ പിന്നീട് പലതവണ മുന്നണിബന്ധത്തില്‍ അനിശ്ചിതാവസ്ഥയും ഭരണമാറ്റവും വന്നു. 15 വര്‍ഷം മുമ്പ് പരീക്ഷണാര്‍ഥത്തില്‍ സ്ഥാപിച്ച ലീഗ്, സി.പി.എം ബന്ധം സി.പി.എമ്മിനും ഏറെ നഷ്ടങ്ങളുണ്ടാക്കി. ലീഗിന് കുറച്ചുകൂടി മതേതരപരിവേഷം സ്ഥാപിക്കാനും കഴിഞ്ഞു. മുന്നണിബന്ധം വേര്‍പിരിഞ്ഞ പഞ്ചായത്തുകളില്‍ ത്രികോണ മത്സരത്തിന്‍െറ പ്രതീതിയില്ല. വോട്ടില്‍ മുന്‍പന്തിയിലുള്ള കക്ഷിക്കെതിരെ വാര്‍ഡില്‍ മറ്റ് കക്ഷികളുടെ പൊതു ഐക്യമാണ് രൂപപ്പെടുന്നത്. കരുവാരകുണ്ടിലും ചോക്കാട്ടും ഇതിനുള്ള ശ്രമങ്ങളാണ്. 2000 ല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം യു.ഡി.എഫില്‍ സീറ്റ് വിഭജന ചര്‍ച്ച പലവട്ടം അലസിയപ്പോഴാണ് ആദ്യം കണ്ണമംഗലത്തും പിന്നീട് കരുവാരകുണ്ടിലും ലീഗ്-സി.പി.എം മുന്നണി രൂപപ്പെട്ടത്. പഴയ അടവുനയ പഞ്ചായത്തുകളില്‍ വണ്ടൂരിലും പാണ്ടിക്കാട്ടുമാണ് യു.ഡി.എഫ് ബന്ധം പൂര്‍ണാര്‍ഥത്തിലുള്ളത്. കഴിഞ്ഞ ഭരണസമിതി യു.ഡി.എഫായി നിന്നെങ്കിലും ആദ്യ അടവുനയ പഞ്ചായത്തായ കണ്ണമംഗലത്ത് ബന്ധം തെറ്റിപ്പിരിഞ്ഞു. അവസാനമണിക്കൂറുകളിലും യു.ഡി.എഫ് ബന്ധത്തിനുള്ള ചര്‍ച്ചകളാണിവിടെ. അടവുനയ പഞ്ചായത്തല്ളെങ്കിലും എടപ്പറ്റ, പോരൂര്‍ പഞ്ചായത്തുകളാണ് മുന്നണി ബന്ധം തീരെയില്ലാത്ത ജില്ലയിലെ പ്രധാന രണ്ട് പഞ്ചായത്തുകള്‍. 2010ല്‍ കോണ്‍ഗ്രസ് ബന്ധം വിട്ട് മത്സരിച്ച് ആറ് പഞ്ചായത്തുകളിലാണ് ലീഗ് ഒറ്റക്ക് ഭരണം പിടിച്ചത്. മൊറയൂര്‍, നെടിയിരുപ്പ്, മുന്നിയൂര്‍, പൊന്‍മുണ്ടം, ചെറിയമുണ്ടം, താനൂര്‍ പഞ്ചായത്തുകളാണിവ. ഇവിടങ്ങളില്‍ മിക്കയിടത്തും കോണ്‍ഗ്രസും സി.പി.എമ്മും പ്രാദേശിക സഖ്യത്തിലായിരുന്നു. മൊറയൂരില്‍ 18 ല്‍ 15 സീറ്റും നെടിയിരുപ്പില്‍ 17 ല്‍ 11 സീറ്റിലും ലീഗ് വിജയമുറപ്പിച്ചിരുന്നു. മൊറയൂരിലും മുന്നിയൂരിലും കോണ്‍ഗ്രസിന് മുന്‍വര്‍ഷം ഒരു സീറ്റ് പോലും ലഭിച്ചില്ല. മുന്നിയൂരില്‍ 23 ല്‍ 20 സീറ്റിലും ലീഗ് വിജയമുറപ്പിച്ചു. 2005 ല്‍ കോണ്‍ഗ്രസ് ഒറ്റക്ക് ഭരിച്ച പൊന്‍മുണ്ടത്ത് 16 ല്‍ ഒമ്പത് സീറ്റ് നേടിയാണ് ലീഗ് 2010 ല്‍ പകരം വീട്ടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.