കൊണ്ടോട്ടി പഞ്ചായത്ത് ബോര്‍ഡ് യോഗം അലങ്കോലം; പ്രസിഡന്‍റിനെ പൂട്ടിയിട്ടു

കൊണ്ടോട്ടി: പഞ്ചായത്തിന്‍െറ അവസാന ബോര്‍ഡ് യോഗം അലങ്കോലമായി. അംഗങ്ങള്‍ തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെട്ടു. ഇതിനിടെ, പട്ടികജാതിക്കാര്‍ക്കുള്ള ഓട്ടോ വിതരണവുമായി ബന്ധപ്പെട്ട് എത്തിയ സമരക്കാര്‍ പ്രസിഡന്‍റിനെ ഒരു മണിക്കൂറോളം പൂട്ടിയിട്ടു. കൊണ്ടോട്ടി പൊലീസിന്‍െറ മധ്യസ്ഥതയിലാണ് പ്രശ്നം പരിഹാരിച്ചത്. കൊണ്ടോട്ടി ഗ്രാമപഞ്ചായത്തിന്‍െറ അവസാന ബോര്‍ഡ് യോഗമാണ് നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. രാവിലെ 10.30ന് ആരംഭിച്ച ബോര്‍ഡ് യോഗത്തില്‍ ലീഗ് അംഗങ്ങളാണ് ആദ്യം പ്രശ്നമുന്നയിച്ചത്. നിലവിലെ പ്രസിഡന്‍റ് കോണ്‍ഗ്രസിലെ വി.ടി. ഫൗസിയക്കെതിരെ അവിശ്വാസം കൊണ്ടുവന്ന ലീഗുകാര്‍ അതിന് കാരണമായി പറഞ്ഞ പഞ്ചായത്തിന്‍െറ സ്ഥലത്തിലൂടെ സ്വകാര്യവ്യക്തിക്ക് വഴി നല്‍കാന്‍ തീരുമാനിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം. പഞ്ചായത്തിന്‍െറ സ്ഥലത്തിലൂടെ കോണ്‍ഗ്രസ് നേതാവിന്‍െറ സ്ഥലത്തേക്ക് വഴി നല്‍കാന്‍ തീരുമാനിച്ചതായി മിനുട്സില്‍ എഴുതിച്ചേര്‍ത്തെന്ന് ലീഗ് ആരോപിച്ചുഇതിനെ ലീഗ് അംഗങ്ങള്‍ ചോദ്യം ചെയ്തു. എന്നാല്‍, വിഷയത്തില്‍ ലീഗിന്‍െറ 15ാം വാര്‍ഡ് അംഗം പെരിഞ്ചീരി അലി കോണ്‍ഗ്രസിനോടൊപ്പം നിന്നത് ലീഗിനെ വെട്ടിലാക്കി. പഞ്ചായത്ത് റോഡിനായി കൊടുക്കുന്ന സ്ഥലത്തിന് സമാനമായ മറ്റൊരു സ്ഥലം പഞ്ചായത്തിന് ലഭിക്കുന്നുണ്ടെന്നാണ് ഭരണപക്ഷത്തിന്‍െറ വാദം. വിഷയത്തില്‍ സി.പി.എം ലീഗിനോടൊപ്പം നിന്നു. മാസങ്ങളായി ലീഗും കോണ്‍ഗ്രസും തുറന്ന പോരിലാണ്. ബുധനാഴ്ച കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും ഇത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് ബോര്‍ഡ് യോഗത്തിലും ലീഗ്-കോണ്‍ഗ്രസ് അംഗങ്ങള്‍ പോര്‍വിളി നടത്തിയത്. പലതവണ എടാപോടാ വിളികളും നടന്നു. ഇതിനിടെ, എസ്.സി വിഭാഗക്കാര്‍ക്ക് ഓട്ടോവിതരണവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാര്‍ എത്തിയതോടെ പ്രശ്നം കൂടുതല്‍ വഷളായി. ഓട്ടോ വിതരണം ചെയ്തെന്ന് പ്രസിഡന്‍റ് ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഓട്ടോ ലഭിച്ചില്ളെന്നും മാസങ്ങളായി ഇതിനായി പഞ്ചായത്തില്‍ കയറിയിറങ്ങുകയാണെന്നും സമരക്കാര്‍ ആരോപിച്ചു. ഇവര്‍ പ്രസിഡന്‍റടക്കമുള്ളവരെ പുറത്ത് കടക്കാനനുവദിക്കാതെ ഉപരോധിച്ചു. ഇതിനിടയില്‍ പനയംപറമ്പ് റോഡിന്‍െറ ശോച്യാവസ്ഥ യില്‍ പ്രതിഷേധിച്ച് ഈ പ്രദേശത്തുകാരും എത്തിയതോടെ പഞ്ചായത്തിന്‍െറ പ്രവര്‍ത്തനം അവതാളത്തിലായി. അകത്തും പുറത്തും ബഹളമായതോടെ പ്രസിഡന്‍റ് പൊലീസിനെ വിളിച്ചു. കൊണ്ടോട്ടി എസ്.ഐ കെ.എം. സന്തോഷിന്‍െറ നേതൃത്വത്തില്‍ സമരക്കാരുമായി പഞ്ചായത്ത് ചര്‍ച്ച നടത്തി. ഈ മാസം മൂന്നിനുള്ളില്‍ ഓട്ടോക്കുള്ള പഞ്ചായത്ത് വിഹിതം നല്‍കാമെന്ന ഉറപ്പില്‍ സമരക്കാര്‍ പിരിഞ്ഞു. ബോര്‍ഡ് യോഗത്തിലും ഒരു തീരുമാനവും എടുക്കാന്‍ സാധിച്ചിട്ടില്ളെന്നാണ് സൂചന. മിനുട്സില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് ലീഗ് അംഗങ്ങള്‍ ഡി.സി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.