തിരൂര്‍: 2016 ജനുവരിയില്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന വോട്ടര്‍ പട്ടികയിലേക്കുള്ള അപേക്ഷകളുടെ പരിശോധന സംബന്ധിച്ച് ബി.എല്‍.ഒമാരുടെ നിലപാടിലുള്ള വൈരുധ്യം അപേക്ഷകര്‍ക്ക് തലവേദനയാകുന്നെന്ന് പരാതി. തെരഞ്ഞെടുപ്പ് കമീഷന്‍ നിയോഗിച്ച ബി.എല്‍.ഒമാര്‍ അപേക്ഷയുടെ പരിശോധന സംബന്ധിച്ച് കമീഷന്‍െറ നിര്‍ദേശങ്ങള്‍ പാലിക്കാതെ സ്വന്തം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. 22 വയസ്സില്‍ കുറവായ അപേക്ഷകരെ വയസ്സ് തെളിയിക്കുന്ന രേഖയില്‍ കാണിക്കുന്ന വിലാസത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കമീഷന്‍ അനുവദിക്കുമ്പോള്‍ ചില ബി.എല്‍.ഒമാര്‍ അപേക്ഷന്‍െറ പേര് ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡിന്‍െറ കോപ്പിയോ പഞ്ചായത്തില്‍നിന്ന് അനുവദിക്കുന്ന താമസ സര്‍ട്ടിഫിക്കറ്റോ അധികമായി നല്‍കാന്‍ നിര്‍ബന്ധിക്കുകയാണ്. വിവാഹശേഷം ഭര്‍ത്താവിന്‍െറയോ ഭാര്യയുടെയോ വിലാസത്തില്‍ പേര് ചേര്‍ക്കുന്ന അപേക്ഷകര്‍ക്ക് തെളിവിലേക്ക് വിവാഹ സര്‍ട്ടിഫിക്കറ്റിന്‍െറ പകര്‍പ്പ് മാത്രം ഹാജരാക്കാന്‍ ഇലക്ഷന്‍ കമീഷന്‍ നിര്‍ദേശിക്കുമ്പോള്‍ ബി.എല്‍.ഒമാരാകട്ടെ റേഷന്‍ കാര്‍ഡിലും താമസ സര്‍ട്ടിഫിക്കറ്റിലും തൂങ്ങി അപേക്ഷകരെ വട്ടംകറക്കുകയാണ്. അപേക്ഷകന്‍െറ താമസം തെളിയിക്കുന്നതിലേക്കായി വിലാസം രേഖപ്പെടുത്തിയ ബാങ്ക് പാസ്ബുക്, ഫോണ്‍ ബില്‍, ഇലക്ട്രിസിറ്റി ബില്‍, ആധാര്‍ തുടങ്ങി ഏതെങ്കിലും ഒൗദ്യോഗിക രേഖയുടെ പകര്‍പ്പ് ഇലക്ഷന്‍ കമീഷന് മതിയെങ്കില്‍ ബി.എല്‍.ഒമാര്‍ക്ക് സ്വീകാര്യമായത് റേഷന്‍ കാര്‍ഡോ റെസിഡന്‍റ്സ് സര്‍ട്ടിഫിക്കറ്റോ മാത്രമാണ്. ചുരുക്കത്തില്‍ ‘കരുത്തുറ്റ ജനാധിപത്യത്തിനും വിപുലമായ ജനപങ്കാളിത്തം’ ലക്ഷ്യത്തിലേക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ നടപടികള്‍ ലഘൂകരിച്ച് മുന്നോട്ടുപോകുമ്പോള്‍ ഇത്തരം ബി.എല്‍.ഒമാരുടെ ദുര്‍വാശി പ്രശ്നമാവുകയാണ്. ബി.എല്‍.ഒമാര്‍ക്ക് പരിശീലന ക്ളാസുകളും ആവശ്യമായ കൈപുസ്തകങ്ങളും കമീഷന്‍ യഥാവസരം കൊടുക്കുന്നുണ്ടെങ്കിലും അതൊന്നും ഉപയോഗപ്പെടുത്താന്‍ ഇത്തരക്കാര്‍ തയാറല്ളെന്നതാണ് സത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.