സജ്ജീകരണം പൂര്‍ത്തിയാകാതെ തിരൂര്‍ ജില്ലാ ആശുപത്രി കെട്ടിട സമുച്ചയം ഉദ്ഘാടനത്തിന്

തിരൂര്‍: ജനകീയ കൂട്ടായ്മയില്‍ നിര്‍മിച്ച തിരൂര്‍ ഗവ. ആശുപത്രിയിലെ കെട്ടിട സമുച്ചയത്തില്‍ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് മുമ്പ് പെയിന്‍റടിച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഉദ്ഘാടനം കഴിഞ്ഞാലും ഉടനെയൊന്നും കെട്ടിടം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകില്ല. നിലവിലെ വാര്‍ഡുകള്‍ മാറ്റാനുള്ള നടപടികള്‍ പോലും പൂര്‍ത്തിയാക്കാതെയാണ് തിരക്കിട്ട് ഉദ്ഘാടന ഒരുക്കങ്ങള്‍ നടക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് ആശുപത്രിയിലെ വിവിധ പദ്ധതികളുടെ കൂട്ടത്തില്‍ കെട്ടിടത്തിന്‍െറയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 15 വര്‍ഷത്തോളമായി നോക്കുകുത്തിയായി കിടക്കുന്ന ആറുനില കെട്ടിടത്തിനാണ് ഇപ്പോള്‍ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. താഴെ നിലയില്‍ ആറ് വര്‍ഷത്തിലേറെയായി ഒ.പി പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്നാം നിലയില്‍ അര്‍ബുദ രോഗ വാര്‍ഡും വയോധികരുടെ വാര്‍ഡും പ്രവര്‍ത്തിക്കുന്നു. എച്ച്.എം.സി യോഗം ഉള്‍പ്പെടെ നടത്തുന്ന മീറ്റിങ് ഹാളും ഈ നിലയിലാണ്. മറ്റ് നാലു നിലകളും ഒഴിഞ്ഞ് കിടക്കുകയാണ്. ഇത്രയും വര്‍ഷമായിട്ടും പ്ളമ്പിങ് ജോലികള്‍ പോലും മുഴുവനായിട്ടില്ല. വയറിങ് അടുത്തിടെയാണ് നടത്തിയത്. ലിഫ്റ്റ് സ്ഥാപിക്കല്‍ ഉള്‍പ്പടെയുള്ള പ്രവൃത്തികളും ബാക്കി നില്‍ക്കുന്നു. വെള്ളം, വൈദ്യുതി എന്നീ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടില്ല. ഈ അവസ്ഥയിലാണ് ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം സംഘടിപ്പിക്കുന്നത്. ഇ.ടി. മുഹമ്മദ് ബഷീര്‍ തിരൂര്‍ എം.എല്‍.എയായിരിക്കെയായിരുന്നു ഗവ. ആശുപത്രിയുടെ ജനകീയ കൂട്ടായ്മയക്ക് തുടക്കമിട്ടത്. നാട്ടുകാരില്‍നിന്നും വിദ്യാര്‍ഥികളില്‍നിന്നും സഹായം സ്വരൂപിച്ചും ജനപ്രതിനിധികളുടെ ഫണ്ട് ലഭ്യമാക്കിയുമാണ് ആറുനില കെട്ടിടം നിര്‍മിച്ചത്. എന്നാല്‍, കെട്ടിട നിര്‍മാണത്തോടെ ജനകീയ കൂട്ടായ്മയുടെ പ്രവര്‍ത്തനം നിലച്ചു. ആശുപത്രിയുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളും മറ്റും നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ പാലിച്ചില്ല. പിന്നീട് താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തി. നിലവിലുള്ള ഐ.പി വാര്‍ഡ്, ശസ്ത്രക്രിയാ വാര്‍ഡ്, ഓപറേഷന്‍ തിയറ്റര്‍ തുടങ്ങിയവ പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍, ലിഫ്റ്റ് സ്ഥാപിക്കല്‍ പോലും പൂര്‍ത്തിയായിട്ടില്ല. മുകള്‍ നിലകളിലേക്ക് രോഗികളെ എത്തിക്കുന്നതിന് റാമ്പ് ഇല്ലാതെയാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. സി. മമ്മുട്ടി എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് മൂന്നുവര്‍ഷം മുമ്പ് ജില്ലാ പഞ്ചായത്താണ് രണ്ട് നിലകളെ ബന്ധിപ്പിച്ച് റാമ്പ് നിര്‍മിച്ചത്്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.