ഗേറ്റ് വേ ഓഫ് നിലമ്പൂര്‍ ടൂറിസം പദ്ധതി ; ഒന്നാംഘട്ട സമര്‍പ്പണവും രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനവും നാളെ

നിലമ്പൂര്‍: നിലമ്പൂരിനെ പ്രധാന ടൂറിസം കവാടമാക്കി മാറ്റുന്ന ഗേറ്റ് വേ ഓഫ് നിലമ്പൂര്‍ പദ്ധതിയുടെ ഒന്നാംഘട്ട സമര്‍പ്പണവും രണ്ടാം ഘട്ട പ്രവൃത്തി ഉദ്ഘാടനവും ഞായറാഴ്ച നടക്കും. വൈകുന്നേരം മൂന്നരക്ക് വടപുറം പാലത്തിന് സമീപം ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷത വഹിക്കും. പി.വി. അബ്ദുല്‍ വഹാബ് എം.പി മുഖ്യാതിഥിയാകും. കലക്ടര്‍ ടി. ഭാസ്കരന്‍ പങ്കെടുക്കും. കേരളത്തില്‍നിന്ന് തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളെ നിലമ്പൂര്‍ വഴി ആകര്‍ഷിക്കുന്ന ടൂറിസം പ്രവേശ കവാടമായി നിലമ്പൂരിനെ മാറ്റുന്നതാണ് പദ്ധതി. ഒരുകോടി രൂപ ചെലവിട്ട് നിലമ്പൂരിന്‍െറ പ്രവേശ കവാടത്തില്‍ ടൈലുകള്‍ പാകി മനോഹരമാക്കി നടപ്പാതയും വിശ്രമ സ്ഥലവും ഒരുക്കിയിട്ടുണ്ട്. സഞ്ചാരികള്‍ക്ക് ലഘുഭക്ഷണം നല്‍കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ രണ്ടു കഫ്റ്റീരിയയും സജ്ജമായിക്കഴിഞ്ഞു. രണ്ടാം ഘട്ടമായി ഈസ്റ്റേണ്‍ കോറിഡോര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പ് ഒരുകോടി രൂപയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ ആസ്തി വികസന ഫണ്ടില്‍നിന്ന് 80 ലക്ഷം രൂപയും ഉള്‍പ്പെടെ 1.80 കോടിയുടെ പ്രവൃത്തിയാണ് ആരംഭിക്കുന്നത്. സഞ്ചാരികള്‍ക്ക് നിലമ്പൂരിന്‍െറ പ്രവേശ കവാടത്തില്‍ തന്നെ രണ്ടു നിലകളുള്ള ഇന്‍ഫര്‍മേഷന്‍ സെന്‍ററും വിശ്രമകേന്ദ്രവും ഒരുക്കും. ആദിവാസി കലകള്‍ അടക്കമുള്ള നിലമ്പൂരിന്‍െറ തനതു കലാരൂപങ്ങള്‍ സഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ 500 പേര്‍ക്കിരിക്കാവുന്ന ആംഫി തിയറ്റര്‍, കംഫര്‍ട്ട് സ്റ്റേഷന്‍, വിശ്രമമുറി, റസ്റ്റാറന്‍റ്, കുട്ടികള്‍ക്ക് കളിക്കാനുള്ള മിനി പാര്‍ക്ക്, നിലമ്പൂരിലെ വനവിഭവങ്ങളും ഉല്‍പന്നങ്ങളും വില്‍ക്കുന്ന കേന്ദ്രങ്ങള്‍, സുവനീര്‍ ഷോപ്പുകള്‍, നിലമ്പൂരിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചും തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചും ഡിജിറ്റല്‍ വിവരങ്ങള്‍, അവിടങ്ങളിലേക്കുള്ള വാഹനസൗകര്യം എന്നിവ ഇവിടെ ലഭ്യമാകും. നിലമ്പൂരിലെ മലനിരകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ട്രക്കിങ്ങിന് ആവശ്യമായ ഉപകരണങ്ങളും പ്രകൃതി സൗഹൃദമായി നിലമ്പൂര്‍ കണ്ടറിയാന്‍ സൈക്കിളുകളും നല്‍കും. സഞ്ചാരികള്‍ക്ക് സൈക്കിള്‍ സവാരിക്കായി നിലമ്പൂരിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി സൈക്കിള്‍ പോയിന്‍റുകള്‍ ഉണ്ടാക്കും. ഡി.ടി.പി.സിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന നിര്‍മിതി കേന്ദ്രത്തിനാണ് കരാര്‍ നല്‍കിയിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.