uae nash05 പ്രവാസികൾക്ക് ക്വാറൻറീൻ: സർക്കാർ തീരുമാനം ലജ്ജാകരമെന്ന് കെ.എം.സി.സി

പ്രവാസികൾക്ക് ക്വാറൻറീൻ: സർക്കാർ തീരുമാനം ലജ്ജാകരമെന്ന് കെ.എം.സി.സി ദുബൈ: പ്രതീക്ഷതേടി നാടണയുന്ന പ്രവാസികളുടെ ക്വാറൻറീൻ ചാർജ് സ്വന്തം വഹിക്കണമെന്ന സംസ്ഥാന സർക്കാർ നിലപാട് ഏറെ ലജ്ജാകരമാണെന്ന് ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രവാസികൾ നാടിൻെറ സത്താണെന്നും അവർക്കുവേണ്ടി രണ്ടര ലക്ഷം ക്വാറൻറീൻ സൗകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ടെന്നുമുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രസ്താവനകൾ ആരും മറന്നിട്ടില്ല. രണ്ടര ലക്ഷത്തിൻെറ 10 ശതമാനത്തിൽ താെഴ മാത്രമാണ് പ്രവാസികൾ നാട്ടിലെത്തിയത് എന്ന് പ്രത്യേകം ഓർക്കണം. അപ്പോഴും നാട്ടിൽ എത്തുന്ന പ്രവാസികൾ നിരീക്ഷണ താമസ വാടക സ്വന്തമായി വഹിക്കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജോലി തേടിപ്പോയ രാജ്യത്ത് ലഭിക്കുന്ന പരിഗണനപോലും മാതൃരാജ്യത്ത് നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. ഗൾഫ് നാട്ടിൽ വന്ന് പ്രഖ്യാപനങ്ങൾ തട്ടിവിടുന്ന മുഖ്യമന്ത്രി പോയകാലത്ത് ദുബൈയിൽ വന്ന് നടത്തിയ പ്രഖ്യാപനങ്ങൾ എന്തൊക്കെയായിരുന്നുവെന്ന് പരിശോധിക്കണമെന്നും ക്വാറൻറീൻ വിഷയത്തിലെ നിലപാട് പിൻവലിച്ച് പ്രവാസി സമൂഹത്തോട് മാപ്പുപറയണമെന്നും യോഗം ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന യോഗത്തിൽ സംസ്ഥാന ആക്ടിങ് പ്രസിഡൻറ് മുസ്തഫ വേങ്ങര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ സ്വാഗതം പറഞ്ഞു. ട്രഷറർ പി.ക. ഇസ്മായിൽ, ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി, സീനിയർ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കർ, അഡ്വ. ഇബ്രാഹിം ഖലീൽ, മുഹമ്മദ് പട്ടാമ്പി, എൻ.കെ. ഇബ്രാഹിം, ആവയിൽ ഉമർഹാജി, ഒ. മൊയ്തു, കെ.പി.എ സലാം, യൂസുഫ് മാസ്റ്റർ പാലക്കാട്, ഹനീഫ് ചെർക്കള, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, നിസാമുദ്ദീൻ കൊല്ലം, മജീദ് മടക്കിമല, ശുക്കൂർ എറണാകുളം, ഫറൂഖ് പട്ടിക്കര എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.