കോഴിക്കോട്: ബാലുശ്ശേരി-കോഴിക്കോട് ഭൂമി ഏറ്റെടുക്കൽ വൈകുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം റോഡ് നവീകരണത്തിനായി ഭൂമി ഏറ്റെടുക്കൽ പാതിപോലും പൂർത്തിയാകാതെ നീളുകയാണ്. വർഷങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ച ബാലുശ്ശേരി -കോഴിക്കോട് റോഡ് വികസന പദ്ധതി നീളുന്നതിൽ പ്രതിഷേധവും ശക്തമാകുന്നു.
കാരപ്പറമ്പ് മുതൽ ബാലുശ്ശേരി മുക്ക് വരെയുള്ള 20.3 കിലോമീറ്റർ റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് അഞ്ചു വർഷം മുമ്പ് 89. 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. 2020ൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനവും ഇറങ്ങി ഏറ്റെടുക്കേണ്ട ഭൂമി അളന്ന് അതിർത്തി നിശ്ചയിക്കുകയും ചെയ്തു. എന്നാൽ, തുടർനടപടികൾ നീളുകയാണ്.
കക്കോടി, ചേളന്നൂർ, കാക്കൂർ പഞ്ചായത്തുകളിൽ ഒരു തുണ്ടുഭൂമിപോലും ഇതുവരെ ഏറ്റെടുത്തിട്ടില്ല. കോഴിക്കോട് താലൂക്കിലെ പനങ്ങാട്, ശിവപുരം, നന്മണ്ട, കാക്കൂർ, ചേളന്നൂർ, വേങ്ങേരി, കക്കോടി, കച്ചേരി എന്നീ വില്ലേജുകളിൽ നിന്നായി 3.26622 ഹെക്ടർ ഭൂമി അധികമായി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ഭരണാനുമതി നൽകുകയും ചെയ്തിരുന്നു.
പനങ്ങാട് പഞ്ചായത്തിൽ ഒരാളുടെ ഭൂമിയായിരുന്നു ഏറ്റെടുക്കേണ്ടി വന്നത്. അത് ഏറ്റെടുത്തു. ശിവപുരത്തെ ഒമ്പതും ഏറ്റെടുത്തു. കച്ചേരിയിൽ 41 പേരുടെ ഭൂമി ഏറ്റെടുക്കേണ്ടതിൽ 30ഉം വേങ്ങേരിയിൽ 376ൽ 164 പേരുടെ ഭൂമിയേ ഏറ്റെടുത്തിട്ടുള്ളു. ചേളന്നൂരിൽ 565, കക്കോടി 287, കാക്കൂർ 137 പേരുടെ ഭൂമികൾ ഏറ്റെടുക്കാനുണ്ട്. ഭൂമി ഏറ്റെടുത്ത് പൊതുമരാമത്തിന് കൈമാറിയ ശേഷമേ കെട്ടിടങ്ങളുടെ ഘടനാപരമായ മൂല്യനിർണയം നടത്തി തുക കൈമാറാൻ കഴിയൂ. അതും പൂർത്തിയാക്കി മാത്രമേ പ്രവൃത്തി ആരംഭിക്കാൻ കഴിയൂ. ഇത്രയും കടമ്പകൾ കടക്കാൻ ഏറെ കാലങ്ങൾതന്നെ എടുക്കുമെന്ന അവസ്ഥയാണ്.
ജില്ലയിലെ പ്രധാന റോഡാണെങ്കിലും വീതികുറഞ്ഞതിനാൽ ഗതാഗത തടസ്സം രുക്ഷമാകുകയും അപകടങ്ങൾ വർധിക്കുകയുമാണ്. റോഡ് ഇൻഫ്രാസ്ട്രക്‌ചർ കമ്പനി കേരള ലിമിറ്റഡാണ് (റിക്ക്) റോഡ് വികസന പദ്ധതി ഏറ്റെടുത്തത്. കാരപ്പറമ്പ് മുതൽ കക്കോടി പാലം വരെയുള്ള നാലു കിലോമീറ്റർ ദൂരം 18 മീറ്റർ വീതിയിലും അതിനു ശേഷം ബാലുശ്ശേരി മുക്ക് വരെ 12 മീറ്റർ വീതിയുമാണ് വിഭാവനം ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.