തലശ്ശേരി: കോവിഡ് വ്യാപനം കണക്കിലെടുത്ത് നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തിൽ വീണ്ടും മാറ്റം വരുത്തി. നഗരസഭ ചെയർമാൻ വിളിച്ചുചേർത്ത വ്യാപാരി സംഘടനകളുടെ യോഗത്തിലാണ് സമയപരിധി പുതുക്കി നിശ്ചയിച്ചത്. പുതുക്കിയ സമയം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. മെഡിക്കൽ ഷോപ്പുകൾ, മിൽമ ബൂത്ത് അടക്കമുള്ളവ രാവിലെ ഏഴുമുതൽ വൈകീട്ട് നാലുവരെ തുറന്ന് പ്രവർത്തിക്കും. പച്ചക്കറി മൊത്ത വിൽപന രാവിലെ ഏഴുമുതൽ വൈകീട്ട് മൂന്നു വരെയും മത്സ്യം ചില്ലറ വിൽപന രാവിലെ ഏഴുമുതൽ ഉച്ച രണ്ടുവരെയും മാത്രമായിരിക്കും. മത്സ്യം മൊത്ത വിൽപന സമയത്തിൽ മാറ്റമില്ല. ഷോപ്പിങ് കോംപ്ലക്സുകളിൽ മെഡിക്കൽ ഷോപ്പുകൾ, പലചരക്ക് കടകൾ അടക്കം 50 ശതമാനം മാത്രമേ തുറക്കാൻ പാടുളളൂ. വ്യാപാരികൾ കോവിഡ് പ്രതിരോധ നിബന്ധനകൾ കർശനമായും പാലിക്കണം. ഒരേസമയം കൂടുതൽ ആളുകളെ സ്ഥാപനത്തിനകത്ത് പ്രവേശിപ്പിക്കരുത്, എ.സി പ്രവർത്തിപ്പിക്കാൻ പാടില്ല. ജീവനക്കാരുടെ എണ്ണം പരമാവധി കുറക്കണം. എല്ലാവരും സുരക്ഷിതമായ അകലം പാലിച്ചിരിക്കണം. കട ഉടമകളും ജീവനക്കാരും മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കണം. വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവ ട്രെയൽ നോക്കാൻ അനുവദിക്കരുത്. നിയമ വിരുദ്ധമായി പ്രവർത്തിച്ചാൽ നിയമ നടപടി നേരിടേണ്ടിവരും. നഗരസഭ ചെയർമാൻ സി.കെ. രമേശൻ അധ്യക്ഷത വഹിച്ചു. വ്യാപാരി സംഘടന ഭാരവാഹികളായ വി.കെ. ജവാദ് അഹമ്മദ്, സി.പി.എം. നൗഫൽ, സാക്കിർ കാത്താണ്ടി, ടി. ഇസ്മായിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.