കണ്ണൂർ: നിര്‍ത്തിവെച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾ ചൊവ്വാഴ്ച പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനും പരീക്ഷകള്‍ സുഗമമായി നടത്തുന്നതിനും മുന്നോടിയായി കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ പ്രഥമാധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗം മേയര്‍ സുമ ബാലകൃഷ്ണൻെറ അധ്യക്ഷതയില്‍ ചേർന്ന് മുന്നൊരുക്കം വിലയിരുത്തി. എസ്.എസ്.എല്‍.സി വിഭാഗത്തില്‍ 14 പരീക്ഷകേന്ദ്രങ്ങളിലായി എട്ട് സര്‍ക്കാര്‍, അഞ്ച് എയ്ഡഡ്, ഒരു അണ്‍ എയ്ഡഡ് സ്കൂളുകളിലെ 1694 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 12 പരീക്ഷ കേന്ദ്രങ്ങളിലായി ആറ് സര്‍ക്കാര്‍, അഞ്ച് എയ്ഡഡ്, ഒരു അണ്‍ എയ്ഡഡ് സ്കൂളുകളിലായി 6062 കുട്ടികളും വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ മൂന്നു സര്‍ക്കാര്‍ വിദ്യാലയങ്ങളിലായി 427 കുട്ടികളുമാണ് പരീക്ഷയെഴുതുന്നത്. എല്ലാ വിദ്യാർഥികള്‍ക്കും പരീക്ഷകേന്ദ്രങ്ങളില്‍ എത്തുന്നതിന് വാഹന സൗകര്യം ഉറപ്പുവരുത്തും. യാത്രാസൗകര്യം ഇല്ലാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ മുന്‍കൂട്ടി സ്കൂൾ അധികൃതരെ ബന്ധപ്പെടണം. വിദൂര സ്ഥലങ്ങളില്‍നിന്നുള്ള പട്ടികജാതി-വര്‍ഗ വിഭാഗം വിദ്യാർഥികളുടെ യാത്ര, താമസ പ്രശ്നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ഇവര്‍ക്കാവശ്യമായ വാഹന, താമസസൗകര്യം കുട്ടികളുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്താൻ സ്കൂള്‍ പ്രിന്‍സിപ്പല്‍, ഹെഡ്മാസ്റ്റര്‍മാര്‍ എന്നിവര്‍ക്ക് നിർദേശം നല്‍കി. പരീക്ഷ കേന്ദ്രങ്ങളിലെത്തുന്നവരുടെ പരിശോധനക്കാവശ്യമായ തെര്‍മല്‍ സ്കാനറുകള്‍ സ്കൂളുകളില്‍ ഡി.ഇ.ഒ തലത്തില്‍ ലഭ്യമാക്കും. പരീക്ഷകേന്ദ്രങ്ങളുടെ സുഗമമായ നടത്തിപ്പിന് ആരോഗ്യവകുപ്പ്, പൊലീസ് എന്നിവരുടെ സഹകരണം ഉറപ്പുവരുത്തും. ഡിവിഷന്‍ കൗണ്‍സിലര്‍മാരും സ്കൂള്‍ പി.ടി.എ ഭാരവാഹികളും അവരവരുടെ പരിധിയിലെ സ്കൂളുകളില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതാണ്. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. ടി.ഒ. മോഹനന്‍, ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍മാരായ സി. സമീര്‍, എന്‍. ബാലകൃഷ്ണന്‍, കോര്‍പറേഷന്‍ സെക്രട്ടറി ഡി. സാജു, പൊതുവിദ്യാഭ്യാസ യജ്ഞം ജില്ല കോഓഡിനേറ്റര്‍ പി.വി. പ്രദീപന്‍, നിർവഹണ ഉദ്യോഗസ്ഥനായ ടി.ഒ. വേണുഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.