കനത്ത കാറ്റ്: എരഞ്ഞിമാവ് പന്നിക്കോട് ഭാഗങ്ങളിൽ വ്യാപകനാശം

കൊടിയത്തൂർ: കഴിഞ്ഞദിവസം വൈകീ േട്ടാടെ വീശിയടിച്ച ശക്തമായ കാറ്റിൽ മലയോരമേഖലയിൽ വ്യാപകനാശം. കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ മരം വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. എരഞ്ഞിമാവ് പന്നിക്കോട് ഭാഗങ്ങളിൽ മരം വീണു നിരവധി വീടുകൾ തകർന്നു. എരഞ്ഞിമാവ് മുതൽ കല്ലായി വരെയും പന്നിക്കോട് ഭാഗങ്ങളിലും ഒരു കിലോമീറ്റർ ഭാഗത്ത് കനത്ത നാശമാണ് കാറ്റ് വിതച്ചത്. എരഞ്ഞിമാവിൽ എടക്കണ്ടി സജീവ്, തെഞ്ചേരിപറമ്പ് നളിനി, പന്നിക്കോട് പട്ടരു കുഴിയിൽ ഷേർലി, വെണ്ണക്കാട്ടു തൊടി മാലതി അമ്മ, കള്ള്കുടിക്കുന്നത് കുഞ്ഞമ്മ, ചീനികണ്ടി പാതക്കുട്ടി എന്നിവരുടെ വീടുകൾക്ക് മുകളിലേക്കാണ് മരങ്ങൾ വീണത്. കുറ്റി പാലക്കൽ മുരളി, ബാലൻ എന്നിവരുടെ കുളിമുറി, വിറകുപുര എന്നിവയും മരംവീണ് തകർന്നു. എരഞ്ഞിമാവിലെ ഗ്ലോബൽ പ്രവാസി സഹകരണ സംഘം കെട്ടിടത്തിന് മുകളിലേക്ക് മരം വീണ് നാശനഷ്ടമുണ്ടായി. മരം വീണ് നിരവധി വൈദ്യുതി തൂണുകളും തകർന്നു. ഇതോടെ വൈദ്യുതി കേബിൾ സേവനങ്ങളും മുടങ്ങി. എരഞ്ഞിമാവിനും വാലില്ലാപുഴക്കുമിടയിൽ റോഡിലേക്ക് മരങ്ങൾ വീണു സംസ്ഥാനപാതയിൽ ഏറെനേരം ഗതാഗതം നിലച്ചു. മുക്കം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ പാടുപെട്ടാണ് മരങ്ങൾ നീക്കിയത്. കുലച്ച വാഴകൾ, നൂറുകണക്കിന് റബർ മരങ്ങൾ, കവുങ്ങ്, തെങ്ങ് എന്നിവയെല്ലാം കാറ്റിൽ നിലംപൊത്തി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കൊടിയത്തൂർ പഞ്ചായത്തിൽ മാത്രം റിപ്പോർട്ട് ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി അബ്ദുല്ല, വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥ്,സ്ററാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ചന്ദ്രൻ എന്നിവർ സ്ഥലങ്ങളിൽ പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.