ഇതാ കണ്ണൂരി​െൻറ മണ്ണ്​

ഇതാ കണ്ണൂരിൻെറ മണ്ണ് കണ്ണൂർ: പ്രവാസികളെ സ്വീകരിക്കാന്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ സജ്ജം. അവസാനഘട്ട ഒരുക്കങ്ങള്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ വിമാനത്താവളത്തിൽ ചേര്‍ന്ന യോഗം വിലയിരുത്തി. ആദ്യമായി കണ്ണൂരിലെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ വിധ തയാറെടുപ്പുകളും ജില്ല ഭരണകൂടവും വിമാനത്താവള അധികൃതരും ചേര്‍ന്ന് നടത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. തിരികെയെത്തുന്നവര്‍ ക്വാറൻറീന്‍ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കണം. ഇക്കാര്യം ഉറപ്പുവരുത്താന്‍ വിപുലമായ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. മടങ്ങിയെത്തുന്ന പ്രവാസികളിലെ രോഗബാധിതരില്‍നിന്ന് വൈറസ് പകരുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. മേയ് 12ന് വൈകീട്ട് 7.10നാണ് ദുബൈയില്‍നിന്നുള്ള ആദ്യ വിമാനം കണ്ണൂരിലിറങ്ങുക. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ 170ലേറെ യാത്രക്കാരുണ്ടാകുമെന്നാണ് പ്രാഥമിക വിവരം. സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് വിമാനത്തില്‍നിന്ന് പുറത്തിറക്കുക. ആരോഗ്യ വകുപ്പി‍ൻെറ നേതൃത്വത്തിലുള്ള പരിശോധനക്കുശേഷം കോവിഡ് രോഗ ലക്ഷണങ്ങളുള്ളവരെ പ്രത്യേകമായി ഒരുക്കിയ നിരീക്ഷണ സ്ഥലത്തേക്ക് മാറ്റും. എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ക്കു ശേഷം പ്രത്യേക വഴിയിലൂടെ ആംബുലന്‍സിലാണ് ഇവരെ ആശുപത്രിയിലെത്തിക്കുക. ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിനു താഴെയുള്ള കുട്ടികള്‍, വയോജനങ്ങള്‍ എന്നിവരെ വീടുകളിലേക്കും അല്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്കുമാണ് അയക്കുക. വിമാനത്താവളത്തില്‍നിന്ന് ഓരോ യാത്രക്കാരെയും വിശദമായ സ്‌ക്രീനിങ്ങിന് വിധേയരാക്കുകയും ക്വാറൻറീനില്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്യും. ഇവരുടെ ക്വാറൻറീന്‍ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാൻ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകള്‍, ലഗേജുകള്‍ എന്നിവ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളും വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലക്കാരായ യാത്രക്കാരെയും അയല്‍ ജില്ലയിലേക്കു പോകേണ്ടവരെയും പ്രത്യേകമായി തിരിച്ചാണ് വിമാനത്താവളത്തില്‍നിന്ന് പുറത്തിറക്കുക. ഓരോ ജില്ലകളിലേക്കുമുള്ളവര്‍ക്കായി പ്രത്യേകം കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ സ്വന്തം വാഹനത്തിലാണ് യാത്ര തിരിക്കുക. സ്വന്തമായി വാഹനം ഏര്‍പ്പാട് ചെയ്യാത്തവര്‍ക്ക് പെയ്ഡ് ടാക്‌സി സൗകര്യവും എയര്‍പോര്‍ട്ടില്‍ ലഭ്യമാണ്. വിമാനയാത്രക്കാരെയും അവരുടെ ബാഗേജുകളും കൈകാര്യം ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ സുരക്ഷ മുന്‍കരുതലുകളും യോഗം ചര്‍ച്ച ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.