അന്തർസംസ്​ഥാന തൊഴിലാളികളുടെ പ്രതിഷേധം; കരാറുകാരനും പ്രചാരകർക്കുമെതിരെ കേസ്

പയ്യന്നൂര്‍: പയ്യന്നൂരിലും രാമന്തളിയിലും അന്തർസംസ്ഥാന തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധം സംഘടിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. തൊഴിലാളികളെ പ്രതിഷേധത്തിനിറക്കിയ കരാറുകാരനും സംഭവത്തിന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നല്‍കിയവർക്കുമെതിരെ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാവിലെയും ബുധനാഴ്ച രാത്രിയുമാണ് സംഘടിതമായി എത്തിയ തൊഴിലാളികള്‍ പ്രതിഷേധിച്ചത്. നാട്ടിലേക്ക് പോകണമെന്നായിരുന്നു ആവശ്യം. നാവിക അക്കാദമിയില്‍ കേബിളി‍ൻെറ കരാര്‍ ജോലിക്കായെത്തിയ മുപ്പതോളം തമിഴ്നാട് സ്വദേശികളാണ് രാമന്തളിയില്‍ ഭക്ഷണം ലഭിക്കുന്നില്ലെന്നാരോപിച്ച് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. തൊഴിലാളികളോടുള്ള ഉത്തരവാദിത്തത്തില്‍നിന്ന് കരാറുകാരൻ ഒഴിഞ്ഞുമാറുകയാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. കരാറുകാരന്‍ തൊഴിലാളികളെക്കൊണ്ട് ആരോപണമുന്നയിക്കുകയായിരുന്നുവെന്നും നവമാധ്യമങ്ങളിലൂടെ വിഡിയോ പ്രചാരണം നടത്തിയവര്‍ക്കെതിരെയും നടപടി വേണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് കരാറുകാരനും സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നല്‍കിയവര്‍ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്. പയ്യന്നൂരിൽ തായിനേരിയിലും പരിസരങ്ങളിലുമായി താമസിക്കുന്ന നൂറിലേറെ പശ്ചിമബംഗാള്‍ സ്വദേശികളാണ് പ്രതിഷേധവുമായി ബി.കെ.എം ജങ്ഷനിലെത്തിയത്. ഉത്തരേന്ത്യന്‍ തൊഴിലാളികളായ നൂറോളം പേര്‍ പയ്യന്നൂര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്താനും ശ്രമിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പൊലീസും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ടി.പി. നൂറുദ്ദീനും ചേര്‍ന്ന് പയ്യന്നൂര്‍ ബി.കെ.എം ജങ്ഷനില്‍നിന്ന് ഇവരെ പിന്തിരിപ്പിച്ച് താമസ സ്ഥലങ്ങളിലേക്ക് തിരിച്ചയക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയാല്‍ മാത്രമേ നാടുകളിലേക്ക് കൊണ്ടുപോകാനുള്ള വഴിയൊരുങ്ങൂവെന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണമായതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ തൊഴിലാളികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.