പായത്ത് സമൂഹ അടുക്കള ബിരിയാണിക്കടയായി; മിച്ചം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ഇരിട്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ പായം ഗ്രാമപഞ്ചായത്ത് ബിരിയാണി വെച്ചുവിളമ്പി. പഞ്ചായത്തിന് കീഴിലെ സമൂഹ അടുക്കളയാണ് വ്യാഴാഴ്ച ബിരിയാണിക്കടയായി മാറിയത്. 47 ദിവസമായി നിർധനർക്കും അഗതികൾക്കും ഭക്ഷണം നൽകിയ സമൂഹ അടുക്കളയിൽനിന്ന് വ്യാഴാഴ്ച ബിരിയാണിയാണ് ഗ്രാമവാസികൾക്ക് നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ 2000 ബിരിയാണി വെച്ച് വിളമ്പാനായിരുന്നു തീരുമാനം. ബിരിയാണി വേണ്ടവരെ കണ്ടെത്താൻ വാർഡ് അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളെയും സന്നദ്ധ സംഘടനകളെയും കുടുംബശ്രീയെയും ചുമതലപ്പെടുത്തി. അധികൃതരുടെ പ്രതീക്ഷകളെല്ലാം തെറ്റിച്ച് നാലായിരത്തിലധികം പേരാണ് ബിരിയാണിക്ക് ഓർഡർ ചെയ്തത്. ഒരു ബിരിയാണിക്ക് 100 രൂപ നിരക്കിൽ പാഴ‌്സലായി സന്നദ്ധ സംഘടനകളും ആരോഗ്യ പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് വീടുകളിൽ എത്തിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ തുടങ്ങിയ ബിരിയാണി വിതരണം രാത്രിവരെ നീണ്ടു. നോമ്പു തുറക്കാൻ വേണ്ടവർക്ക് ഉച്ചക്ക് ശേഷമാണ് ബിരിയാണി ഉണ്ടാക്കി നൽകിയത്. ചെലവ് കഴിച്ച്, ബിരിയാണി വിറ്റ വകയിൽനിന്നുള്ള മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. അശോകൻ പറഞ്ഞു. വാഴയില വാട്ടി വിളമ്പിയ ബിരിയാണി കടലാസിൽ പൊതിഞ്ഞ് റബർ ബാൻഡ് ഇട്ട് ഭദ്രമാക്കി വീടുകളിൽ എത്തിക്കുകയായിരുന്നു. കുടുംബശ്രീ ചെയർപേഴ്‌സൻ എ. ഷജിനി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. സാവിത്രി, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ പവിത്രൻ കരിപ്പായി, വി.കെ. പ്രേമരാജൻ, കെ.കെ. വിമല തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബിരിയാണി തയാറാക്കിയത്. സമൂഹ അടുക്കള വഴി 7000 പേർക്കാണ് ഭക്ഷണം വിതരണം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.