നമ്മൾ അതിജീവിക്കും

കണ്ണൂർ: തുടർച്ചയായി അഞ്ചാം ദിവസവും കോവിഡ് രോഗികൾ ഇല്ലാതായതോടെ, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്ത കണ്ണൂർ അതിജീവന പാതയിലേക്ക്. ജില്ലയിൽ വ്യാഴാഴ്ച മൂന്നുപേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 15 ആയി. ഇവർ രോഗമുക്തരാവുകയും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയും ചെയ്താൽ പത്ത് ദിവസത്തിനുള്ളിൽ കണ്ണൂർ റെഡ് സോണിൽനിന്ന് ഒാറഞ്ച് സോണിലെത്തും. കണ്ണൂർ ജില്ല ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന രോഗികളെല്ലാം ആശുപത്രി വിട്ടു. ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. നിലവിൽ നിരീക്ഷണത്തിലുള്ളത് 96 പേര്‍ മാത്രമാണ്. 53 പേര്‍ ആശുപത്രിയിലും 43 പേര്‍ വീടുകളിലുമാണ്. ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 34 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മൻെറ് സൻെററില്‍ 18 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഒരാളുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 4174 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 4054 എണ്ണത്തിൻെറ ഫലം വന്നു. ഇതില്‍ 3808 എണ്ണം നെഗറ്റിവാണ്. 120 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനാലും നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്ന സാഹചര്യത്തിലും ജില്ലയിലെ ഹോട്സ്പോട്ടുകൾ പുതുക്കി നിശ്ചയിച്ചു. ജില്ലയിലെ 13 ഹോട്സ്പോട്ടുകൾ ഒഴിവാക്കി. നിലവിൽ ഏഴോം, കതിരൂർ, കൂത്തുപറമ്പ്, കോട്ടയം മലബാർ, കുന്നോത്തുപറമ്പ്, മൊകേരി, പാനൂർ, പാപ്പിനിശ്ശേരി, പാട്യം, പെരളശ്ശേരി എന്നിവയാണ് കണ്ണൂർ ജില്ലയിലെ ഹോട്സ്പോട്ടുകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.