പഴയങ്ങാടി: ബംഗളൂരുവിൽ കുടുങ്ങിയ അഞ്ചു മലയാളികൾക്ക് നാട്ടിലെത്താൻ കോൺഗ്രസ് നേതാക്കൾ തുണയായി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജുവിൻെറയും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുദീപ് ജെയിംസിൻെറയും ഇടപെടലിലൂടെയാണ് അഞ്ചുപേർക്ക് നാട്ടിലെത്താനായത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ അഞ്ചുപേരാണ് ഇതുവഴി നാട്ടിലെത്തിയത്. കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് ഫറാസ്, തൃക്കരിപ്പൂർ സ്വദേശിനി ആസിഫ, കണ്ണൂർ ചൊക്ലി സ്വദേശിനി സുൽത്താന ഫിദ, കതിരൂർ സ്വദേശിനി അമൃത രത്നാകരൻ, മാട്ടൂൽ സ്വദേശിനി ദിവ്യ പ്രദീപൻ എന്നിവരാണ് നാട്ടിലെത്തിയത്. ഫിസിയോതെറപ്പിസ്റ്റുകളാണ് ഫറാസും ആസിഫയും. ലോക്ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ഇവർ ബംഗളൂരുവിൽ കുടുങ്ങുകയായിരുന്നു. സുൽത്താന ഫിദയും അമൃത രത്നാകരനും വിദ്യാർഥികളായിരുന്നു. ഒരു വർഷത്തെ പരിശീലനത്തിന് ബംഗളൂരു അഗർവാലയിലെ കണ്ണാശുപത്രിയിൽ എത്തിയതായിരുന്നു. പരിശീലനം കഴിഞ്ഞതോടെ ലോക്ഡൗണിൽ കുടുങ്ങി. ഐ.ടി മേഖലയിൽ ജോലി ചെയ്തിരുന്ന ദിവ്യ പ്രദീപൻ ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ലോക്ഡൗണിൽ കുടുങ്ങിയത്. ബംഗളൂരുവിലുള്ള യൂത്ത് കോൺഗ്രസ് നേതാവ് ഷംജിത്ത് നിട്ടൂരാണ് നാട്ടിലേക്ക് മടങ്ങാനുള്ള പാസും വാഹനവും ഏർപ്പാടാക്കി സഹായിച്ചത്. രാവിലെ എട്ടിന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് മംഗളൂരു തലപ്പാടി വഴി രാത്രിയോടെയാണ് ഇവർ കണ്ണൂരിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.