1140 യു.പി സ്വദേശികള്‍കൂടി നാട്ടിലേക്ക്

കണ്ണൂർ: ലോക്ഡൗണിനെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ അന്തർസംസ്ഥാന തൊഴിലാളികളില്‍ 1140 ഉത്തര്‍പ്രദേശ് സ്വദേശികള്‍കൂടി നാട്ടിലേക്ക് മടങ്ങി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് വ്യാഴാഴ്ച വൈകീട്ട് 5.50ന് ലക്‌നോവിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് തൊഴിലാളികള്‍ മടങ്ങിയത്. ജില്ലയിലെ വിവിധയിടങ്ങളില്‍നിന്നുള്ള തൊഴിലാളികളെ ക്യാമ്പുകളില്‍ മെഡിക്കല്‍ പരിശോധന നടത്തി രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തിയശേഷം 38 കെ.എസ്.ആര്‍.ടി.സി ബസുകളിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിൻെറ ഭാഗമായി 50 സീറ്റുകളുള്ള ബസില്‍ 30 പേരുമായിട്ടായിരുന്നു യാത്ര. നാട്ടിലേക്ക് യാത്ര തിരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു ട്രെയിനിലും ഇരിപ്പിടങ്ങള്‍ ഒരുക്കിയത്. 930 രൂപയാണ് ടിക്കറ്റ് നിരക്ക്. തൊഴിലാളികള്‍ക്ക് യാത്രക്കിടെ കഴിക്കാനുള്ള ഭക്ഷണവും അധികൃതര്‍ നല്‍കിയിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് ട്രെയിന്‍ ലക്‌നോവില്‍ എത്തുക. അടുത്തദിവസം ഒരു ട്രെയിന്‍ ഝാര്‍ഖണ്ഡിലേക്കും പുറപ്പെടും. കഴിഞ്ഞ ഞായറാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1140 അന്തർസംസ്ഥാന തൊഴിലാളികള്‍ ബിഹാറിലേക്ക് മടങ്ങിയിരുന്നു. ഇതോടെ ജില്ലയില്‍നിന്ന് സ്വന്തംനാടുകളിലേക്ക് തിരിച്ച തൊഴിലാളികളുടെ എണ്ണം 2730 ആയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.