കോൺഗ്രസ് പ്രവർത്തകൻെറ വീടിനുനേരെ ആക്രമണം ശ്രീകണ്ഠപുരം: കോൺഗ്രസ് പ്രവർത്തകൻ ഏരുവേശ്ശി ചെളിംപറമ്പിലെ മാർട്ടിൻെറ വീടിനുനേരെ ആക്രമണം. രാത്രി 11നാണ് സംഭവം. ഒന്നാം നിലയിലെ ബാൽക്കണിയിലെ ചില്ലുകൾ പൂർണമായും തകർന്നു. ജീപ്പിലെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയതെന്ന് മാർട്ടിൻ പറഞ്ഞു. ബഹളം കേട്ട് കുടുംബാംഗങ്ങൾ പുറത്തിറങ്ങിയപ്പോൾ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കുടിയാന്മല പൊലീസ് കേസെടുത്തു. എസ്.ഐ എൻ. ദിജേഷിൻെറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഏപ്രിൽ 13ന് 'മീഡിയവൺ' ചാനലിൽ 'പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ചോദിക്കാം' എന്ന പരിപാടിയിൽ ഇരിക്കൂർ എം.എൽ.എ കെ. സി.ജോസഫിനെ മണ്ഡലത്തിൽ കാണാനേയില്ലെന്ന് മാർട്ടിൻ പരാതി പറഞ്ഞിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എം.എൽ.എ പങ്കെടുക്കുന്നില്ലെന്നും 40 വർഷമായിട്ടും മണ്ഡലത്തിൽ ഒരു നല്ല ആശുപത്രി പോലുമില്ലെന്നും ആരോപിച്ചിരുന്നു. ഇതിൻെറ തുടർച്ചയായാണ് വീട് ആക്രമിച്ചതെന്ന് മാർട്ടിൻ പറഞ്ഞു. അതേസമയം, സംഭവത്തിൽ തൻെറ പേര് വലിച്ചിഴച്ചതിനുപിന്നിൽ ദുരൂഹതയുണ്ടെന്നും അക്രമത്തിൽ ഒരു പങ്കുമില്ലെന്നും കെ.സി.ജോസഫ് എം.എൽ.എ പറഞ്ഞു. അന്വേഷണം നടത്തി അക്രമികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് ജില്ല പൊലീസ് മേധാവിയോടും കുടിയാന്മല പൊലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.സി. ജോസഫ് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.