പഠനത്തിന്​ വഴിയായി; ശ്രീക്കുട്ടിക്കും ഷീനക്കും താമസിക്കാനിടം വേണം

കോഴിക്കോട്: സുമനസ്സുകളുടെ സഹായത്താൽ ബി.എ ചരിത്ര പഠനത്തിന് പ്രവേശനം കിട്ടിയ ശ്രീക്കുട്ടിയും ഷീനയും താമസസ്ഥ ലം തേടുന്നു. കോടഞ്ചേരിക്കടുത്ത് ചെമ്പുകടവ് അംബേദ്കർ കോളനിയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഈ കുട്ടികൾ കഴിഞ്ഞ ദിവസമാണ് മലബാർ ക്രിസ്ത്യൻ കോളജിൽ ബിരുദപഠനത്തിന് ചേർന്നത്. കൈതപ്പൊയിൽ ലിസ കോളജ് പ്രിൻസിപ്പൽ പ്രഫ. വർഗീസ് മാത്യു മുൻകൈയെടുത്താണ് പ്രവേശനം ഉറപ്പാക്കിയത്. കാലിക്കറ്റ് സർവകലാശാല വൈസ്ചാൻസലർ ഡോ. െക. മുഹമ്മദ് ബഷീറാണ് പ്രത്യേക ഉത്തരവിലൂടെ കുട്ടികൾക്ക് പ്രവേശനം നൽകിയത്. കോടഞ്ചേരി സർക്കാർ കോളജിൽ കലക്ടർ ഇടപെട്ട് പ്രവേശനം ഉറപ്പിച്ചിരുന്നെങ്കിലും ഇഷ്ടവിഷയമായ ചരിത്രം പഠിക്കാനായിരുന്നു ശ്രീക്കുട്ടിക്കും ഷീനക്കും താൽപര്യം. തുടർന്നാണ് വർഗീസ് മാത്യു മുൻകൈയെടുത്ത് ക്രിസ്ത്യൻ കോളജിൽ പ്രവേശനം ഉറപ്പിച്ചത്. നിലവിൽ ആദിവാസിക്കുട്ടികൾക്കുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റൽ നഗരത്തിലില്ല. ഈസ്റ്റ്ഹില്ലിലെ പ്രീ മെട്രിക് ഹോസ്റ്റലിൽ താൽക്കാലം താമസിക്കാനാണ് അധികൃതർ പറഞ്ഞത്. എന്നാൽ, ബിരുദ വിദ്യാർഥികൾ താമസിക്കുന്ന ഏതെങ്കിലും ഹോസ്റ്റലാണ് ഇവർക്ക് താൽപര്യം. കോളജിൽ മതിയായ ഹോസ്റ്റൽ സൗകര്യമില്ലെങ്കിൽ പുറത്ത് താമസിക്കാൻ സർക്കാർ ധനസഹായം അനുവദിക്കാറുണ്ട്. ഈ തുക ഉപയോഗിച്ച് സുരക്ഷിത സ്ഥലത്ത് താമസം ഉറപ്പാക്കാനാണ് ശ്രമം. കഴിഞ്ഞ ദിവസം കോളജിൽ ചേർന്ന ഇരുവരും നിലവിൽ വീട്ടിലാണ്. വ്യാഴാഴ്ച മുതൽ കോളജിലെത്തുമെന്ന് താമരശ്ശേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ഷമീർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.