കോഴിക്കോട്: കുഞ്ഞു മത്സ്യങ്ങളെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് ജില്ലയിലെ തീരപ്രദേശത്ത് വ്യാപക പരിശോധന നടത്തി. കൊയിലാണ്ടി, പുതിയാപ്പ, വെള്ളയിൽ, ബേപ്പൂർ, ചാലിയം തുടങ്ങിയ സ്ഥലങ്ങളിലായി മുപ്പതിലധികം വള്ളങ്ങൾ പരിശോധിച്ചു. ചെറു മത്സ്യങ്ങളെ പിടിച്ചെടുത്ത യാനങ്ങൾക്കെതിരെ തുടർ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഒ. മുജീബ് അറിയിച്ചു. പിടിച്ചെടുത്ത മത്സ്യങ്ങൾ നശിപ്പിച്ചു. നിരവധി വള്ളങ്ങൾക്കെതിരെ നടപടിയെടുത്തു. ചാലിയത്ത് പരിശോധനയെ തുടർന്ന് അൽസാബിത്ത്, ഫിർദൗസ് എന്നീ വള്ളങ്ങൾ നിയമനടപടിക്ക് വിധേയമാക്കി. ചെറുമത്സ്യങ്ങളെ പിടിക്കൽ, ഡബ്ൾനെറ്റ് ഉപയോഗം, നിയമാനുസൃതമല്ലാത്ത മത്സ്യബന്ധനം, ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം എന്നിവക്കെതിരെ വരും ദിവസങ്ങളിൽ പരിശോധന നടത്തും. യാനങ്ങളിൽ ഡബ്ൾ നെറ്റ്, ലൈറ്റ് എന്നിവ സൂക്ഷിക്കുന്നതും പ്രസ്തുത നിയമലംഘനത്തിൻെറ പരിധിയിൽ വരുന്നതും കെ.എം.എഫ്.ആർ ആക്ട്പ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പരിശോധനയിൽ ഫിഷറീസ് അസി. ഡയറക്ടർ കെ.പി. രഞ്ജിനി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ വി. സുനീർ, മറൈൻ എൻഫോഴ്സ്മൻെറ് വിങ്, ബേപ്പൂർ സേനാംഗങ്ങളായ പ്രവീൺരാജ്, ലിനീഷ്, പ്രജിത്ത്, സുരേഷ്, ലിബീഷ്, റസ്ക്യൂ കാർഡുമാരായ ഷൈജു, രാജേഷ്, കൂടാതെ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ കോസ്റ്റൽ വാർഡന്മാരായ ഹാരിസ്, മുനീർ, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. നിരോധന മത്സ്യബന്ധന രീതികൾ ശ്രദ്ധയിൽപെടുന്നവർ 0495 2383780, 0495 2414074 എന്നീ നമ്പറുകളിൽ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.