നഷ്​ടമായത് സ്വാതന്ത്ര്യ പോരാളിയായ ബഹുമുഖ പ്രതിഭയെ

മേപ്പയൂർ: സ്വാതന്ത്ര്യസമര പോരാളി സാഹിത്യകാരൻ, നാടക സംവിധായകനും രചയിതാവും, കവി, ആധ്യാത്മിക പ്രഭാഷകൻ എന്നിങ്ങന െ വിവിധ മേഖലകളിൽ പ്രതിഭകൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച രഘു കല്ലൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ഇളം കൂറ്റിൽ രാഘവൻ അടിയോടിയുടെ മരണം മേപ്പയൂരിന് തീരാനഷ്ടമായി. 1942ൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ശക്തിയാർജിച്ച കാലത്ത് ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്ന രാഘവൻ അടിയോടിയും സമരത്തിലേക്ക് ഇറങ്ങി. പേരാമ്പ്ര എ.യു.പി സ്കൂളിൽ പഠിക്കുമ്പോൾ ക്വിറ്റ് ഇന്ത്യ സമരത്തിൻെറ ഭാഗമായി പേരാമ്പ്രയിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്തതിന് അദ്ദേഹം സ്കൂളിൽനിന്ന് പുറത്താക്കപ്പെട്ടു. അന്ന് സമരത്തിൽ പങ്കെടുത്ത പ്രായപൂർത്തിയായ അഞ്ചു പേരെ കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി തടവുശിക്ഷക്ക് വിധിച്ചു. കുട്ടികളുടെ പേരിൽ നടപടിയെടുക്കാൻ സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മറ്റ് 34 വിദ്യാർഥികളും മാപ്പെഴുതി നൽകി ശിക്ഷാ നടപടികളിൽ നിന്ന് രക്ഷ നേടിയെങ്കിലും രാഘവൻ അടിയോടി അതിന് തയാറാകാതെ ശിക്ഷ ഏറ്റു വാങ്ങുകയായിരുന്നു. മൂന്നു മാസത്തിനുശേഷമാണ് പിന്നീട് സ്കൂളിൽ തിരിച്ചു കയറാനായത്. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ സജീവമായതോടെ വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും എതിർപ്പുകളുണ്ടായി. തുടർന്ന് രഹസ്യപേരിലും, ഒളിവിലുമായി പ്രവർത്തനം തുടർന്നു. എൻ.വി. കൃഷ്ണവാരിയർ പത്രാധിപരായിരുന്ന സ്വതന്ത്ര ഭാരതത്തി‍ൻെറ പ്രചാരകനായി പ്രവർത്തിച്ചു. സ്വാതന്ത്ര്യാനന്തരം സോഷ്യലിസ്റ്റ് പാർട്ടിയിൽ സജീവമായി. ഡോ. കെ.ബി. മേനോനോടൊപ്പം മുതുകാട് കർഷക സമരത്തിൻെറ മുന്നണി പ്രവർത്തകനായിരുന്നു. 70 കളിൽ കൂത്താളി കർഷക സമരത്തിലും അദ്ദേഹം നിറഞ്ഞുനിന്നു. ഭാരതീയ അയ്യപ്പസേവാസംഘത്തിൻെറ സ്ഥാപകാംഗമായ രഘു കല്ലൂർ സംഘത്തിൻെറ കേന്ദ്ര കമ്മിറ്റി അംഗമായും അയ്യപ്പൻ മാസികയുടെ ചീഫ് എഡിറ്ററായും ദീർഘകാലം പ്രവർത്തിച്ചു. തിരക്കുള്ള ആധ്യാത്മിക പ്രഭാഷകനായിരുന്നു. ഗാന്ധി കൊലചെയ്യപ്പെട്ട സന്ദർഭത്തിൽ അദ്ദേഹം രചിച്ച നാടകം ഓൾ ഇന്ത്യാ റേഡിയോയിൽ പ്രക്ഷേപണം ചെയ്തിരുന്നു. പിന്നീടത് നിരവധി വേദികളിൽ അവതരിപ്പിക്കുകയും ചെയ്തു. photo raghu kaloor.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.