ഈ അമ്മക്കും മക്കള്‍ക്കും അന്തിയുറങ്ങാന്‍ വീട് വേണം

* സുമനസ്സുകളുടെ കനിവ് കാത്ത് അമ്മയും ആറു മക്കളും താമരശ്ശേരി: പൂനൂര്‍ ഉമ്മിണികുന്നുമ്മല്‍ വാടകവീട്ടില്‍ താമസിക്കുന്ന എലിക്കേരിവീട്ടില്‍ മേരിക്കും വിദ്യാര്‍ഥികളായ കുട്ടികള്‍ക്കും അന്തിയുറങ്ങാന്‍ വീടില്ല. കളമശ്ശേരിയിലെ നിര്‍ധന കുടുംബാംഗമായ മേരിയുടെ ഭര്‍ത്താവ് ഓട്ടോതൊഴിലാളിയായിരുന്ന സാലി 11 വര്‍ഷംമുമ്പ് മരിച്ചതോടെയാണ് ഇവരുടെ ദുരിതം തുടങ്ങിയത്. വിവിധ അനാഥാലയങ്ങളില്‍ ചേർത്താണ് മേരി കുട്ടികളെ പഠിപ്പിച്ചത്. ഇക്കാലമത്രയും കൂലിപ്പണിയെടുത്താണ് കുടുംബം മുന്നോട്ടുകൊണ്ടുപോയത്. ഇപ്പോള്‍ താമരശ്ശേരിയിലെ ഒരു കടയില്‍ ജോലിചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് വീട്ടുവാടക നല്‍കുന്നതും മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളടക്കം ജീവിതത്തി​െൻറ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതും. മേരിയുടെ മക്കളായ അല്‍ഫോന്‍സ, കൊച്ചുത്രേസ്യ എന്നിവര്‍ താമരശ്ശേരി ജി.വി.എച്ച്.എസ്.എസില്‍ പത്താം ക്ലാസിലും കാതറിന്‍, പൗലോസ് എന്നിവര്‍ പൂനൂര്‍ ജി.എച്ച്.എസ്.എസില്‍ ഒമ്പതാം ക്ലാസിലും മരിയ, മങ്ങാട് എ.യു.പി സ്‌കൂളില്‍ ഏഴിലുമാണ് പഠിക്കുന്നത്. മൂത്ത മകൻ ഷ്യാം ഇപ്പോള്‍ പഠിക്കുന്നില്ല. തിരിച്ചറിവാകും മുമ്പേ ജീവിതത്തില്‍ ഒറ്റപ്പെട്ടവരാണെന്ന തോന്നലും നിസ്സഹായാവസ്ഥയും വിദ്യാര്‍ഥികളായ നാലു പെണ്‍മക്കളെയും വേട്ടയാടുന്നു. താങ്ങായും തണലായും ആകെയുള്ളത് മേരി മാത്രമാണ്. അതിനിടെ, കൊച്ചുത്രേസ്യയെ കഴിഞ്ഞദിവസം ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിത്സയിലായതിനാല്‍ മേരിക്ക് ജോലിക്കു പോകാൻ പറ്റാത്ത സ്ഥിതിയാണ്. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തുന്ന മക്കളെ ദാരിദ്ര്യത്തിൽനിന്ന് കൈപിടിച്ചുകയറ്റാൻ കഷ്ടപ്പെടുകയാണ് മേരി. അധ്യാപകരുടെയും നാട്ടുകാരുടെയും പിന്തുണയും സഹായങ്ങളുമാണ് തങ്ങള്‍ക്ക് ആശ്വാസമാകുന്നതെന്ന്് മേരിയും കുട്ടികളും സാക്ഷ്യപ്പെടുത്തുന്നു. വീടെന്ന ആഗ്രഹം സഫലീകരിക്കാനും കുട്ടികളുടെ പഠനം മുന്നോട്ടുകൊണ്ടുപോകാനും സുമനസ്സുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. താമരശ്ശേരി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലെ അധ്യാപകര്‍ സഹായങ്ങളും പിന്തുണയും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സഹായിക്കാൻ താല്‍പര്യമുള്ളവര്‍ക്ക് ഹെഡ്മിസ്ട്രസ് ആൻഡ് പി.ടി.എ പ്രസിഡൻറ് എന്ന പേരിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ താമരശ്ശേരി ബ്രാഞ്ചിൽ 67264479368 അക്കൗണ്ട് നമ്പറിലേക്ക് തുക അയക്കാം. ഐ.എഫ്.എസ്.സി: എസ്.ബി.ഐ.എന്‍ 0070225. ഫോണ്‍: 9447635418, 9946435817.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.