ഉള്ള്യേരി സി.എച്ച്.സിയില്‍ ഡോക്ടര്‍മാര്‍ എത്തിയില്ല; യൂത്ത്​ കോൺഗ്രസ്​ പ്രതിഷേധം

ഉള്ള്യേരി: നിപ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉള്ള്യേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ എത്താതിരുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കി. നാലു ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. ഇതില്‍ ഒരാളെ താല്‍ക്കാലികമായി നടുവണ്ണൂര്‍ പി.എച്ച്.സിയിലേക്ക് മാറ്റിനിയമിച്ചിരുന്നു. മെഡിക്കല്‍ ഓഫിസര്‍ രാവിലെ എട്ടുമണിയോടെ ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും ഡി.എം.ഒ വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടേക്ക് പോയി. മറ്റ് രണ്ടു ഡോക്ടര്‍മാര്‍ അവധിയെടുക്കുകയും ചെയ്തതോടെ ആശുപത്രിയിലെത്തിയ രോഗികളോട് വ്യക്തമായ മറുപടി പറയാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. പനി ബാധയെ തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കുകളില്‍നിന്ന് റഫര്‍ചെയ്ത രോഗികളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധം തുടങ്ങി. ഏറെനേരം കാത്തിരുന്നിട്ടും ഡോക്ടര്‍മാര്‍ എത്താതായത്തോടെ രോഗികളില്‍ പലരും മടങ്ങിപ്പോയി. കോഴിക്കോട്ടെ യോഗം കഴിഞ്ഞ് ഉച്ചക്ക് 12ഒാടെ ആശുപത്രിയിലെത്തിയ മെഡിക്കല്‍ ഓഫിസര്‍ രോഗികളെ പരിശോധിച്ചു. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് ഷമീര്‍ നളന്ദ, ശ്രീനാഥ്‌ പൂവങ്ങോത്ത്, നാസ് മാംപൊയിൽ, റനീഫ് മുണ്ടോത്ത് എന്നിവര്‍ നേതൃത്വം നല്‍കി. 'നിപ വൈറസ്: സൈപ്ലകോ ജീവനക്കാര്‍ക്ക് മാസ്ക് നല്‍കണം' ഉള്ള്യേരി: നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ സൈപ്ലകോ, മാവേലി സ്റ്റോർ‍, പെട്രോള്‍ പമ്പ് എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് അടിയന്തരമായി മാസ്ക് അനുവദിക്കണമെന്ന് ഉള്ള്യേരിയില്‍ ചേര്‍ന്ന സൈപ്ലകോ വര്‍ക്കേഴ്സ് ഫെഡറേഷന്‍ എ.ഐ.ടി.യു.സി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സുനില്‍കുമാര്‍ പാലേരി അധ്യക്ഷത വഹിച്ചു. എസ്. സുനില്‍ മോഹൻ, ബൈജു മന്ദങ്കാവ്, പ്രകാശന്‍ കൊടക്കാട്ടുമുറി, ബാലന്‍ മേച്ചേരി, ഗിരിജ ഇയ്യാട് എന്നിവര്‍ സംസാരിച്ചു. പുത്തഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടു കുറഞ്ഞു; കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തി ഉള്ള്യേരി: ഉപതെരഞ്ഞെടുപ്പ് നടന്ന ഗ്രാമപഞ്ചായത്ത് പുത്തഞ്ചേരി പന്ത്രണ്ടാം വാര്‍ഡില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് കുറഞ്ഞു. കഴിഞ്ഞ തവണ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥി റജി തയങ്ങോട്ട് 336 വോട്ട് നേടിയിരുന്നു. എന്നാല്‍, ഇത്തവണ മത്സരിച്ച ശ്രീധരന്‍ ചാലൂരിന് 214 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തവണ ബി.ജെ.പി ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു. എന്നാല്‍, കഴിഞ്ഞ തവണത്തെ 234 വോട്ടില്‍നിന്നും 300 വോട്ട് നേടി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.