ബേപ്പൂർ: കനത്ത വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട 40 കുടുംബങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ചേക്കിൻറകത്ത് നാസർ നാടിന് അഭിമാനമായി. വെള്ളപ്പൊക്കത്തിൽ വീടും സാമഗ്രികളും നഷ്ടപ്പെട്ട് ഭക്ഷണം പോലുമില്ലാതെ ഒറ്റപ്പെട്ട ഇരുനൂറിലേറെ പേരെയാണ് ഇദ്ദേഹം രക്ഷിച്ചത്. കടലിലും പുഴയിലും അകപ്പെടുന്നവരെ രക്ഷപ്പെടുത്തൽ ജീവിതവ്രതമാക്കിയ ഇൗ യുവാവ് 38 വയസ്സിനിടയിൽ ഒട്ടനവധി പേരെ രക്ഷിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വാഴയൂർ വില്ലേജിൽ പൊന്നേമ്പാടം, തിരുത്തിയാട്, വിരിപ്പറ്റ്, വടക്കുംപാടം ഭാഗങ്ങളിൽ കനത്ത വെള്ളപ്പൊക്കത്താൽ കുടുങ്ങിയ 40 കുടുംബങ്ങൾക്കാണ് നാസർ രക്ഷകനായത്. ഒട്ടനവധി കുടുംബങ്ങൾ വെള്ളക്കെട്ടിനാൽ ഒറ്റപ്പെട്ടുപോയ വിവരമറിഞ്ഞ് ജില്ലാകലക്ടർ ബേപ്പൂർ ഫിഷിങ് ഹാർബറിലെ ബോട്ടുടമകളുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് നാസർ11 സുഹൃത്തുക്കളുമായി ദുരന്തബാധിത സ്ഥലത്തേക്ക് പുറപ്പെട്ടത്. എൻജിൻ ഘടിപ്പിച്ച രണ്ടു ഫൈബർ ചെറുതോണികളുമായി കര കവിഞ്ഞൊഴുകുന്ന ചാലിയാർ പുഴയിൽ അതിശക്തമായ ഒഴുക്കിനെതിരെ ജീവൻ പണയം വെച്ചാണ് രക്ഷാപ്രവർത്തനത്തിന് തയാറായത്. ദുരന്ത സ്ഥലത്തേക്ക് ബേപ്പൂരിൽനിന്ന് ചാലിയാർ പുഴ വഴി ഫറോക്ക് തിരുത്തിയാട് ഭാഗത്തേക്ക് ഏതാണ്ട് അര മണിക്കൂറുകൊണ്ട് എത്തേണ്ടിടത്ത് മൂന്നു മണിക്കൂറോളം സമയമെടുത്താണ് നാസറും സഹപ്രവർത്തകരും എത്തിച്ചേരുന്നത്. ചെറുതോണിയുമായി കൂകിവിളിച്ച് ആളുണ്ടോ എന്ന് ചോദിക്കുമ്പോഴാണ് പല സ്ഥലങ്ങളിലായി ആളുകൾ കുടുങ്ങിക്കിടക്കുന്നത് അറിയുന്നത്. പത്തും പതിനഞ്ചും പേരെ തോണിയിൽ കയറ്റി കരയിലേക്ക് എത്തിക്കുകയായിരുന്നു. കരയിൽ ഇവരെ കൈപിടിച്ച് കയറ്റാൻ റവന്യൂ അധികൃതരും ജനപ്രതിനിധികളും നാട്ടുകാരും ബന്ധുക്കളും ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു. രണ്ടു തോണികളിലായി മുപ്പതോളം തവണയായാണ് രക്ഷപ്പെടുത്തിയവരെ കരയിലെത്തിച്ചത്. രണ്ടു ദിവസത്തെ രക്ഷാപ്രവർത്തനത്തിനിടയിൽ ഓരോ തവണയും തിരിച്ചുപോകുമ്പോൾ ഭക്ഷണവും അത്യാവശ്യ മരുന്നും തോണിയിൽ കയറ്റി എത്തിച്ചു കൊടുത്തു. സാധാരണ രക്ഷാപ്രവർത്തകർക്ക് ഇവിടെ എത്തിച്ചേരാൻ സാധിക്കുകയില്ല. തെങ്ങുകളും മരങ്ങളും മുക്കാൽഭാഗം വെള്ളത്തിലായതിനാൽ വലിയ ബോട്ടുമായി രക്ഷാപ്രവർത്തനം അസാധ്യമാണ്. വൈദ്യുതിബന്ധം വിച്ഛേദിച്ച കമ്പികൾ പിടിച്ചാണ് തോണിയുടെ സഞ്ചാരപാത നിർണയിച്ചത്. ബേപ്പൂർ സ്വദേശികളായ പരക്കലകത്ത് റാഫി, ഉണ്ണിയൻറകത്ത് ഗിരീഷ് ബാബു, ചേക്കിൻറകത്ത് ഷാഫി, പരക്കലകത്ത് മോഹൻ, മാമൻറകത്ത് കരീം, കുന്നത്ത് പറമ്പ് ജംഷി, ചേക്കിൻറകത്ത് സലാം, കരിച്ചാലി സനൽ, അരയംവീട് ബിലാൽ, ചീരാച്ചം വീട്ടിൽ ഫഹദ്, തോപ്പയിൽ സ്വദേശി മുസ്തഫ എന്നിവരും നാസറിെൻറ സഹായികളായി. ബേപ്പൂരിലെ പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബമായ ചേക്കിൻറകത്ത് പരേതനായ എറമുള്ളാെൻറയും പാത്തൈയുടെയും മകനാണ് നാസർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.