ചിറ്റാരിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ്: കാലവര്‍ഷം കണക്കിലെടുത്ത് തടയണ പൊളിച്ചു; പ്രവൃത്തി നീളാന്‍ സാധ്യത

ഉള്ള്യേരി: കൊയിലാണ്ടി മുനിസിപ്പാലിറ്റിയെയും ഉള്ള്യേരി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ച് കണയങ്കോട് പുഴക്കു കുറുകെ ചിറ്റാരിക്കടവില്‍ നിർമാണം പുരോഗമിക്കുന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജി​െൻറ പ്രവൃത്തികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനുള്ള സാധ്യത മങ്ങി. പുഴക്കു കുറുകെ ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച തടയണ കഴിഞ്ഞ ദിവസം പൊട്ടിച്ച് വെള്ളം തുറന്നുവിട്ടു. 90 മീറ്ററോളം നീളത്തില്‍ നിര്‍മിച്ച താല്‍ക്കാലിക തടയണയാണ് ഭാഗികമായി പൊളിച്ചുനീക്കിയത്. മാസങ്ങള്‍ നീണ്ട ശ്രമത്തെ തുടര്‍ന്ന് പുഴ രണ്ടായി പകുത്ത് ഇടയിലുള്ള ഭാഗം പൂർണമായും വറ്റിച്ചിരുന്നു. ഈ ഭാഗത്തെ കോൺക്രീറ്റ് ജോലികള്‍ക്ക് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളും നടന്നിരുന്നു. എന്നാല്‍, പ്രതീക്ഷിച്ച സമയത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂർത്തിയാക്കാതെ പോയതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണം. തടയണ പൂര്‍ത്തിയായപ്പോള്‍ പുഴയുടെ വടക്ക് ഭാഗത്ത് ക്രമാതീതമായി വെള്ളം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പുഴയുടെ വൃഷ്ടിപ്രദേശങ്ങളില്‍ ഉണ്ടായ മഴ ജലനിരപ്പ്‌ ഉയരുന്നതിനും കാരണമായി. കാലവര്‍ഷം കനക്കുന്നതോടെ തടയണ പൊട്ടാനുള്ള സാധ്യത മുന്നില്‍കണ്ടാണ് വെള്ളം പൂർണമായും തുറന്നുവിട്ടത്. പുഴക്കു കുറുകെ നിര്‍മിച്ച തടയണ നാലു മാസം മുമ്പ് പൊട്ടിയതിനെ തുടര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാവുകയും നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വലിയ കാലതാമസം ഉണ്ടാവുകയും ചെയ്തിരുന്നു. ഷട്ടറി​െൻറ പണികള്‍ തൊട്ടടുത്ത വര്‍ക്ക്സൈറ്റില്‍ തുടങ്ങാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. എട്ട് ഷട്ടറുകളാണ് പുഴക്കു കുറുകെ ഉണ്ടാവുക. പാലത്തിനു 10 മീറ്ററും അപ്രോച്ച് റോഡിനു 14 മീറ്ററും വീതിയുണ്ടാകും. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കാര്‍ഷിക മേഖലയിലെ ജലസേചനത്തിനും ലക്ഷ്യംവെച്ചുള്ള പദ്ധതിയുടെ പ്രവൃത്തികള്‍ 2016ലാണ് ആരംഭിച്ചത്. 2017 ആഗസ്റ്റില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യംവെച്ചിരുന്നത്. പാലം പൂര്‍ത്തിയാകുന്നതോടെ മരുതൂർ, നടേരി, കാവുവട്ടം പ്രദേശത്തുകാരുടെ രൂക്ഷമായ യാത്രാക്ലേശത്തിനും പരിഹാരമാവും. ............................... kp6
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.