പുതിയ ജോലിക്രമം: കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ പ്രതിഷേധത്തിൽ

ഷെഡ്യൂളുകള്‍ വെട്ടിക്കുറക്കുന്നത് യാത്രക്കാര്‍ക്കും ദുരിതമായി ഉള്ള്യേരി: കെ.എസ്.ആര്‍.ടി.സിയിലെ പുതിയ ജോലിക്രമം ജീവനക്കാരെ ദ്രോഹിക്കുന്നതായി പരാതി. ജൂലൈ 15 മുതല്‍ നിലവില്‍ വന്ന പുതിയ പരിഷ്കാരത്തിലൂടെ ജോലിഭാരം കൂടിയതായും വേതനം വെട്ടിക്കുറച്ചതായുമാണ് ആക്ഷേപം ഉയര്‍ന്നത്. ഡ്രൈവറും കണ്ടക്ടറും രാവിലെ നാലിനും അഞ്ചിനും ഇടയില്‍ ജോലി തുടങ്ങുകയാണെങ്കില്‍ പിറ്റേ ദിവസം വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍, പുതിയ പരിഷ്കാരം വന്നതോടെ 14 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്‌താല്‍ പോലും പിറ്റേ ദിവസം വീണ്ടും ജോലി ചെയ്യണം. വിശ്രമം നല്‍കാതെയുള്ള ഈ നടപടി ജോലിഭാരത്തോടൊപ്പം അപകട സാധ്യതയും കൂട്ടുമെന്ന് ജീവനക്കാര്‍ പറയുന്നു. തൊഴില്‍ നിയമങ്ങളെപോലും കാറ്റില്‍ പറത്തിയുള്ള അധികൃതരുടെ ഇത്തരം നടപടികള്‍ക്കെതിരെ വ്യാപക പ്രധിഷേധം ഉയര്‍ന്നിട്ടുണ്ട്. 16 മണിക്കൂര്‍ തുടര്‍ച്ചയായി ചെയുന്ന ജോലി രണ്ട് ഡ്യൂട്ടിയായി പരിഗണിച്ചിരുന്നത് ഒന്നരയാക്കിയും 16 മുതല്‍ 24 മണിക്കൂര്‍ വരെയുള്ള ജോലി മൂന്ന് ഡ്യൂട്ടിയായി കണക്കാക്കിയിരുന്നത് രണ്ടരയാക്കിയും വെട്ടിക്കുറച്ചു. ഇതോടെ വലിയ വേതന നഷ്ടമാണ് ജീവനക്കാര്‍ക്ക് ഉണ്ടായിട്ടുള്ളത്. 12,000 രൂപ വരുമാനമുള്ള ഷെഡ്യൂളുകള്‍ രണ്ടു ഡ്യൂട്ടിയായി പഴയപോലെ തുടരുകയാണ്. ദേശസാല്‍കൃത റൂട്ടുകളില്‍ വിദ്യാര്‍ഥികള്‍ കെ.എസ്.ആർ.ടി.സിയെയാണ് ആശ്രയിക്കുന്നത്. സൗജന്യ യാത്ര ചെയ്യുന്ന വിദ്യാർഥികളുടെ ടിക്കറ്റ് മൂല്യം കണക്കാക്കിയാല്‍ പ്രതിദിന വരുമാനം 12,000ത്തിലും കൂടുതൽ വരും. എന്നാല്‍, യാത്രാ സൗജന്യങ്ങള്‍ ദിവസ വരുമാനത്തില്‍ വരുന്നില്ല. അതുപോലെ പുതുതായി ആരംഭിച്ച ട്രാവല്‍ കാര്‍ഡില്‍ യാത്ര ചെയ്യുന്നവരുടെയും മറ്റു സൗജന്യ യാത്രക്കാരുടെയും വരവ് ദിവസ വരുമാനത്തില്‍ ഉള്‍പ്പെടുത്തുന്നുമില്ല. പുതിയ ജോലിക്രമംമൂലം എം പാനല്‍ ജീവനക്കാര്‍ക്ക് ഡ്യൂട്ടി ലഭിക്കാത്ത അവസ്ഥയും ഉണ്ട്. വര്‍ഷങ്ങളായി ജോലി ചെയ്യുന്ന പലരും സ്വയം വിരമിക്കല്‍ ഭീഷണിയിലുമാണ്. പത്തുവര്‍ഷം എം പാനല്‍ ജോലി ചെയ്ത തിരുവമ്പാടി ഡിപ്പോയിലെ ഒരു കണ്ടക്ടര്‍ ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചത് അടുത്ത ദിവസമാണ്. പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്. അതേസമയം, വരുമാനം കുറഞ്ഞ റൂട്ടുകളിലെ സർവിസ് നിര്‍ത്തലാക്കാനുള്ള തീരുമാനം മലയോര മേഖലയിലെ യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വെട്ടിക്കുറച്ച റൂട്ടുകളില്‍ പെര്‍മിറ്റ്‌ നേടിയെടുക്കാന്‍ സ്വകാര്യ ബസുടമകള്‍ ശ്രമം ആരംഭിച്ചിട്ടുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.