ഏറ്റുമാനൂർ ഇടത്താവളത്തിലെ ഒന്നേകാൽ കോടിയുടെ ടോയ്‌ലറ്റ് കോംപ്ലക്‌സ് അടുത്തവർഷം സജ്ജമാക്കും

ഏറ്റുമാനൂർ: ഏറ്റുമാനൂർ ഇടത്താവളത്തിൽ ടോയ്‌ലറ്റ് കോംപ്ലക്‌സ് അടുത്ത തീർഥാടന കാലത്തോടെ സജ്ജമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഏറ്റുമാനൂർ കൈലാസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി ഒന്നേകാൽ കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ജി.എസ്.ടി മൂലം നേരിട്ട പ്രതിസന്ധിയാണ് നിർമാണപ്രവർത്തനം നീളുന്നതിന് ഇടയാക്കിയത്. സീസണിലെ തിരക്ക് പരിഗണിച്ച് 10 താൽക്കാലിക ബയോ ടോയ്‌ലറ്റുകൾ ദേവസ്വം ബോർഡ് സ്ഥാപിക്കും. ഇടത്താവള നിർമാണം സാധ്യമാക്കുന്നതിന് ദേവസ്വം വകുപ്പ് താൽക്കാലികമായി തെരഞ്ഞെടുപ്പ് കമീഷനു നൽകിയിരിക്കുന്ന സ്ഥലം ഉപയുക്തമാക്കുന്നത് സംബന്ധിച്ച് റവന്യൂ, ദേവസ്വം വകുപ്പുകൾ യോജിച്ചു പ്രവർത്തിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. മാലിന്യ പ്രശ്‌നപരിഹാരമെന്ന നിലയിൽ വിവിധ ഇടങ്ങളിൽ സ്ഥാപിക്കേണ്ട വേസ്റ്റ് ബിന്നുകൾ ദേവസ്വം ബോർഡ് നൽകും. ശുചീകരണ പ്രവർത്തനം നഗരസഭ നടത്തണം. കൂടുതൽ ശുചീകരണ തൊഴിലാളികളെ നിയോഗിക്കണമെന്ന് മന്ത്രി നിർദേശം നൽകി. കഴിഞ്ഞ ശബരിമല സീസൺ കാലത്ത് തീർഥാടനത്തിനിടയിൽ മരണമടഞ്ഞവരുടെ ഇൻഷുറൻസ് തുക നൽകുന്നതിൽ വരുന്ന കാലതാമസം സർക്കാറി​െൻറ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഉചിത നടപടി സ്വീകരിക്കുമെന്നും മന്ത്രി മറുപടി നൽകി. തെരുവുവിളക്കുകൾ പ്രവർത്തന സജ്ജമാക്കുന്നതിനും തീർഥാടനകാലത്ത് പവർ ഷോർട്ടേജ് ഉണ്ടാകാതെ നോക്കുന്നതിനും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിച്ചു. റോഡുകളിലെ സുരക്ഷാവരകളും ഹമ്പ് ലൈനുകളും തീർഥാടനകാലം തുടങ്ങുന്നതിന് മുമ്പ് പൂർത്തിയാക്കണമെന്നും പാർക്കിങ് സംവിധാനവും ക്രമസമാധാനവും ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സീസൺ ആരംഭിക്കുന്ന നവംബർ 15 മുതൽ അവസാനിക്കുന്ന 2018 ജനുവരി 20വരെ ഏറ്റുമാനൂർ ക്ഷേത്രപരിസരത്തും സമീപങ്ങളിലും ആരോഗ്യപ്രവർത്തകരുടെയും ആശ പ്രവർത്തകരുടെയും സേവനമുണ്ടായിരിക്കും. സീസൺ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ എമർജൻസി ക്ലിനിക് പ്രവർത്തനനിരതമായിരിക്കും. ക്ഷേത്രപരിസരത്തും പ്രദേശത്തുമുള്ള ഹോട്ടലുകൾക്കും ബേക്കറികൾക്കും ഫുഡ്‌സേഫ്റ്റി രജിസ്‌ട്രേഷനും ജീവനക്കാരുടെ വൈദ്യപരിശോധനയും ഉറപ്പുവരുത്തും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡും എക്‌സൈസ് നേതൃത്വത്തിൽ പ്രവർത്തിക്കും. ജോസ് കെ. മാണി എം.പി, കെ. സുരേഷ് കുറുപ്പ് എം.എൽ.എ, ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ, ദേവസ്വം കമീഷണർ സി.പി. രാമരാജ പ്രേമപ്രസാദ്, കലക്ടർ ഡോ. ബി.എസ്. തിരുമേനി, ജില്ല പൊലീസ് മേധാവി മുഹമ്മദ് റഫീഖ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ക്ഷേത്രം ഉപദേശക സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. PHOTO:: KTL51 KADAKAM PALLY ഏറ്റുമാനൂർ കൈലാസ് ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.