അടൂർ: മിശ്രവിവാഹത്തിെൻറ പേരിൽ ഭർതൃഗൃഹത്തിലെ ദുരഭിമാനപീഡനങ്ങൾ സഹിക്കവയ്യാതെ വിധവയും രോഗിയുമായ വീട്ടമ്മയും മകനും പൊലീസ് സംരക്ഷണത്തോടെ വാടകവീട്ടിലേക്ക് താമസം മാറ്റി. വീട്ടുസാധനങ്ങൾ കൊണ്ടുപോകുന്നത് ഭർതൃമാതാവ് തടയുകയും പൊലീസിനോട് കയർത്തു സംസാരിക്കുകയും ചെയ്തു. മണ്ണടി മുടിപ്പുര മൂർത്തിവിളയിൽ വീട്ടിൽ പരേതനായ അനിരുദ്ധൻ പിള്ളയുടെ ഭാര്യ സുൽഫിയും(48) ഏക മകൻ അനൂപുമാണ് പരുത്തപ്പാറയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. പ്ലസ് വൺ വിദ്യാർഥിയായ അനൂപിന് സ്കൂൾ വിദ്യാർഥികളുടെയും അധ്യാപകരുടെയും സഹായത്തോടെയാണ് വീട് വാടകക്കെടുത്തുനൽകിയത്. സുൽഫിയുടെ സഹോദരിയാണ് ഡെപ്പോസിറ്റ് തുക നൽകിയത്. അടൂർ കണ്ണങ്കോട് പുത്തൻപുരയിൽ മേലേതിൽ സുലൈമാൻ റാവുത്തറുടെയും മറിയം ബീവിയുടെയും മകൾ സുൽഫിയെ അനിരുദ്ധൻ പിള്ള 1999 നവംബർ 23നാണ് വിവാഹം കഴിച്ചത്. ഭിന്നശേഷിയുള്ള അനിരുദ്ധൻ പിള്ളയും കുടുംബവും തിരുവനന്തപുരം മണക്കാട്ട് താമസമായിരുന്നു. അവിടെ കട നടത്തുകയായിരുന്നു അനിരുദ്ധൻ പിള്ള. രണ്ടു വൃക്കയും തകരാറിലായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അനിരുദ്ധൻ പിള്ളയെ 2016 ഒക്ടോബർ 18ന് അദ്ദേഹത്തിൻറ വീട്ടുകാരെത്തി മണ്ണടിയിലേക്ക് കൊണ്ടുവന്നു. പിന്നീട് ചികിത്സ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. തുടർന്ന്, 2016 നവംബർ അഞ്ചിന് സുൽഫിയും മകനും തിരുവനന്തപുരത്തെ വീടൊഴിഞ്ഞ് സാധനങ്ങളുമായി മണ്ണടിയിൽ ഭർതൃവീട്ടിലെത്തി. ഇതിനിടെ, ആമവാതം പിടിപെട്ട് സുൽഫിയും കിടപ്പിലായി. ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിന് അനിരുദ്ധൻ പിള്ള മരിച്ചു. ഇതോടെയാണ് പീഡനം തുടങ്ങിയതെന്ന് സുൽഫി പറയുന്നു. ഒക്ടോബർ 18ന് തിരുവല്ലത്ത് മരണാനന്തരചടങ്ങിന് പുറപ്പെടാൻ താമസിെച്ചന്നാരോപിച്ച് അനൂപിനെ പിതൃസഹോദരന്മാരായ അശോകൻ പിള്ളയും അനിൽ കുമാറും മാതാവ് ശാന്തകുമാരിയമ്മയുടെ സാന്നിധ്യത്തിൽ മർദിച്ചു. ഇതുസംബന്ധിച്ച് അനൂപ് ഏനാത്ത് പൊലീസിൽ പരാതിനൽകിയിരുന്നു. പൊലീസ് ഇതേക്കുറിച്ച് അന്വേഷിച്ചില്ലേത്ര. സഞ്ചയനം കഴിഞ്ഞശേഷം ഭർതൃവീട്ടുകാർ തന്നെയും മകനെയും വീട്ടിൽനിന്ന് ഇറക്കിവിടാൻ തക്കവിധം പീഡിപ്പിക്കുകയായിരുെന്നന്ന് സുൽഫി പറഞ്ഞു. ഒരാഴ്ച മുമ്പ് ഏനാത്ത് എ.എസ്.ഐ മുരുകേശെൻറ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ഭർത്താവിെൻറ വീട്ടുസാധനങ്ങളുമായി മറ്റെവിടേക്കെങ്കിലും താമസം മാറാനുള്ള ആഗ്രഹം സുൽഫി പ്രകടിപ്പിക്കുകയും തുടർന്ന് ബുധനാഴ്ച രാവിലെ പൊലീസ് സംരക്ഷണത്തോടെ കിട്ടിയ സാധനങ്ങളുമായി പരുത്തപ്പാറയിലെ വീട്ടിലേക്ക് പോവുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.