വസ്ത്രശാലയില്‍ ശുചിമുറികള്‍ നിഷേധിച്ച സംഭവം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍

കൊല്ലം: വസ്ത്രശാലയില്‍ സ്ത്രീകള്‍ക്ക് ശുചിമുറികള്‍ നിഷേധിച്ച സംഭവം ജില്ലാ ലേബര്‍ ഓഫിസര്‍ റാങ്കിലെ വനിതാ ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍. ആശ്രാമം ഗെസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ പുനലൂരിലെ ആര്‍.കെ സാരീസ് ആന്‍ഡ് മെന്‍സ് പ്രൈഡിനെതിരെ എ.ഐ.ടി.യു.സി കണ്‍വീനര്‍ എസ്. സജിത നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് മനുഷ്യവകാശ കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടത്. വനിതാ ജീവനക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യമാണ് നിഷേധിക്കുന്നതെന്നും ജോലി സമയത്ത് ഇരിക്കാനും വിശ്രമിക്കാനും അനുവദിക്കുന്നില്ളെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതിയിന്‍മേല്‍ വ്യക്തമായ വിശദീകരണമില്ലാതെ ജില്ലാ ലേബര്‍ ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ട് കമീഷന്‍ തള്ളി. കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്‍റ് നിയമപ്രകാരമുള്ള സേവന വേതന ആനുകൂല്യങ്ങള്‍ ഉറപ്പു വരുത്തേണ്ടത് ജില്ലാ ലേബര്‍ ഓഫിസറാണെന്ന് കമീഷന്‍ വിലയിരുത്തി. വനിതാ ഓഫിസറുടെ റിപ്പോര്‍ട്ട് രണ്ടു മാസത്തിനകം ഹാജരാക്കണമെന്നും കമീഷന്‍ നിര്‍ദേശം നല്‍കി. ഭര്‍ത്താവിന്‍െറ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ളെന്ന പരാതിയിലും തീര്‍പ്പായി. ചെറിയഴീക്കല്‍ സ്വദേശികളായ രജനി, സ്വപ്ന എന്നിവരാണ് ആനുകൂല്യ ആവശ്യങ്ങള്‍ക്കായി മരണസര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. 2010 മുതല്‍ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തില്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ലഭിക്കുന്നില്ലന്ന മത്തായിയുടെ പരാതിയില്‍ വാദം കേട്ട കമീഷന്‍ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍മേല്‍ മുന്‍കാല പ്രാബല്യത്തോടെ ആനുകൂല്യം നല്‍കാന്‍ ഉത്തരവിട്ടു. കുണ്ടറ ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടും വികലാംഗ പെന്‍ഷന്‍ കിട്ടുന്നില്ലന്ന കുണ്ടറ സ്വദേശി ബിജുകുമാറിന്‍െറ പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറി ഹാജരായി. ബിജുകുമാറിനും മുന്‍കാല പ്രാബല്യത്തോടെ പെന്‍ഷന്‍ തുക പോസ്റ്റ് ഓഫിസ് അക്കൗണ്ടില്‍ നിക്ഷേപിക്കാനും നടപടിയായി. കെ.എസ്.ഇ.ബി ഓഫിസില്‍ പരാതി പുസ്തകത്തില്‍ പരാതി എഴുതാന്‍ അനുവദിക്കുന്നില്ളെന്ന കരുനാഗപള്ളി സ്വദേശി ആര്‍. ജയകൃഷ്ണന്‍െറ പരാതിയില്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശം നല്‍കി. ആകെ ലഭിച്ച 72 പരാതികളില്‍ 13 എണ്ണത്തിന് തീര്‍പ്പായി. അടുത്ത സിറ്റിങ് ഒകടോബര്‍ ഒമ്പതിന് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.