ea + em ആലുവ : പൊലീസുകാര്‍ മർദിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമീഷന്‍ മുമ്പാകെ ഹാജരാകാന്‍ നിർദേശിച്ചിട്ടും എതിര്‍കക്ഷികളായ പൊലീസുകാര്‍ എത്തിയില്ല. ഇവര്‍ക്കെതിരെ നോട്ടീസയക്കാന്‍ കമീഷന്‍ തീരുമാനിച്ചു. പാമ്പാക്കുട സ്വദേശി സി.പി വിലാസത്തില്‍ രഘുവാണ് പരാതിക്കാരന്‍. കഴിഞ്ഞ നവംബര്‍ 11 ന് പാമ്പാക്കുടയില്‍നിന്ന് പിറവത്തേക്ക് ബസില്‍ യാത്രചെയ്യുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. തിരക്കുള്ള ബസില്‍ നിന്ന് യാത്രചെയ്തിരുന്ന രഘു പെൺകുട്ടികളോട് മോശമായി പെരുമാറിയതായി ആരോപിച്ച് സീറ്റിലിരുന്ന ഒരാള്‍ ആക്ഷേപിക്കുകയും മർദിക്കുകയും ചെയ്തത്രെ. എന്നാല്‍, തങ്ങളെ ആരും ഉപദ്രവിച്ചിട്ടില്ലെന്നാണ് പെൺകുട്ടികള്‍ പറഞ്ഞത്. പിന്നീട് പിറവം സ്‌റ്റാന്‍ഡില്‍ ബസിറങ്ങിയപ്പോഴും ഇയാള്‍ മർദിക്കുകയും വലിച്ചിഴച്ച് ഓട്ടോറിക്ഷയില്‍ കയറ്റി പിറവം പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെ ചെന്നപ്പോഴാണ് ഇയാള്‍ മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആണെന്ന് മനസ്സിലായത്. സ്‌റ്റേഷനില്‍ മറ്റൊരു പൊലീസുകാരനായ മുരളീധരനുമായി ചേര്‍ന്ന് വീണ്ടും മർദിച്ചു. പൊതുസ്‌ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതായി ആരോപിച്ച് കള്ളക്കേസെടുക്കുകയും 2500 രൂപ പിഴ ചുമത്തുകയും ചെയ്തു. മർദനത്തെ തുടര്‍ന്ന് ആശുപത്രിയിലായ രഘു പിന്നീടാണ് കമീഷനെ സമീപിച്ചത്. കമീഷനിലെ സി.ഐ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്‌ഥനെക്കൊണ്ട് അന്വേഷണം നടത്തിക്കണമെന്ന് ആക്ടിങ് ചെയര്‍മാന് റിപ്പോര്‍ട്ട് നൽകുകയും ചെയ്തിട്ടുണ്ട്. പൊലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടാല്‍ രഘുവിന് നഷ്ടപരിഹാരം ഈടാക്കി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിെൻറ അടിസ്‌ഥാനത്തിലാണ് ചൊവ്വാഴ്ച ആലുവ പാലസില്‍ നടന്ന സിറ്റിങ്ങില്‍ ഇരുകൂട്ടരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതുപ്രകാരം രഘു എത്തിയെങ്കിലും എതിര്‍കക്ഷികള്‍ ഹാജരായില്ല. തുടര്‍ന്നാണ് നോട്ടീസയക്കാന്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.