കല്യോട്ട് കോൺഗ്രസ് --സി.പി.എം സംഘർഷം; അഞ്ചുപേർക്ക് പരിക്ക് പെരിയ: കല്യോട്ട് കോൺഗ്രസ്--സി.പി.എം സംഘർഷത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. കല്യോട്ടിനടുത്ത് ഏച്ചിലടുക്കത്താണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. മൂന്ന് കോൺഗ്രസ് പ്രവർത്തകർക്കും രണ്ട് സി.പി.എം പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. സി.പി.എം പ്രവർത്തകരായ ഏച്ചിലടുക്കത്തെ അനിൽകുമാർ (30), ശ്രീരാഗ് (26), കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ മഹേഷ് (26), അനൂപ് (27), ശ്രീകാന്ത് (26) എന്നിവർക്കാണ് പരിക്കേറ്റത്. സി.പി.എം പ്രവർത്തകരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹർത്താലിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കോൺഗ്രസ് പ്രവർത്തകരെ കാഞ്ഞിരടുക്കത്തുവെച്ച് സി.പി.എം പ്രവർത്തകർ വാഹനം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. അതേസമയം, മദ്യപിച്ചെത്തിയ ഒരുസംഘം കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നുവെന്ന് സി.പി.എം നേതാക്കളും പറഞ്ഞു. ഒരുമാസം മുമ്പ് കല്യോട്ട് സി.പി.എം-കോൺഗ്രസ് സംഘർഷമുണ്ടായിരുന്നു. അന്ന് കോൺഗ്രസ് നിയന്ത്രണത്തിലുള്ള വാദ്യകലാ സംഘം ഓഫിസും എ.കെ.ജി ക്ലബും തകർക്കപ്പെട്ടിരുന്നു. ചർച്ചയിലൂടെ കേസുകൾ ഒത്തുതീർപ്പിലെത്തിക്കാൻ ഇരുവിഭാഗവും തീരുമാനിച്ചതിനിടയിലാണ് വീണ്ടും സംഘർഷം. കല്യോട്ടും പരിസരങ്ങളിലും പൊലീസ് സുരക്ഷ വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.