കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ കനത്ത സുരക്ഷയൊരുക്കി കണ്ണൂർ സിറ്റി പൊലീസ്. സുരക്ഷാ ചുമതലകൾക്കായി പൊലീസും കേന്ദ്രസേനയുമുണ്ട്. ജില്ലയിലുടനീളം വ്യാപകമായി ഡ്രോൺ നിരീക്ഷണവുമുണ്ട്. സിറ്റി പൊലീസ് കമീഷണർ പി. നിധിൻരാജിന്റെ നേതൃത്വത്തിൽ 19 പൊലീസ് സ്റ്റേഷൻ പരിധികളിലും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. സിറ്റി പൊലീസ് പരിധിയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങൾ പൂർണമായും നാലെണ്ണം ഭാഗികമായും വരുന്നുണ്ട്. അതിൽ 166 പ്രശ്നബാധിത ബൂത്തുകൾ, 49 അതീവ പ്രശ്നബാധിത ബൂത്തുകൾ, രണ്ട് എൽ.ഡബ്ല്യു.ഇ ബൂത്തുകൾ എന്നിവയുണ്ട്. കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, എടക്കാട്, മയ്യിൽ, വളപട്ടണം, പാനൂർ, പിണറായി, ന്യൂമാഹി എന്നീ തെരഞ്ഞെടുപ്പ് സബ് ഡിവിഷനുകളും രൂപവത്കരിച്ചിട്ടുണ്ട്.
ഓരോ സബ് ഡിവിഷന്റെയും ചുമതല ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് നൽകിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി 83 ഗ്രൂപ്പ് പട്രോൾ, ഒമ്പത് സബ് ഡിവിഷൻ സ്ട്രൈക്കിങ് ഫോഴ്സ്, ഒാരോ എസ്.പി.സി സ്ട്രൈക്കിങ് ഫോഴ്സ്, ഡി.പി.സി സ്ട്രൈക്കിങ് ഫോഴ്സ്, 19 ക്യു.ആർ.ടി, മൂന്ന് അഡീഷനൽ സ്ട്രൈക്കിങ് ഫോഴ്സ് എന്നിവയാണ് സിറ്റി പൊലീസ് ജില്ലയിലുള്ളത്. കൂടാതെ ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പരിശോധനയുമുണ്ട്. 1543 പൊലീസ് ഉദ്യോഗസ്ഥർ, 1377 കേന്ദ്രസേനാംഗങ്ങൾ, 1217 സ്പെഷൽ പൊലീസ് എന്നിവക്കു പുറമെ മോട്ടോർ വെഹിക്കിൾ, മറൈൻ, എക്സൈസ്, ക്രൈം ബ്രാഞ്ച്, വിജിലൻസ് ഉദ്യോഗസ്ഥർ, ഹോം ഗാർഡ് എന്നിവരെയും വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.