കോറോം നെല്ലിയോട്ട് പൊലീസ് ഡംബിങ് യാർഡിൽ ബുധനാഴ്ചയുണ്ടായ തീപിടിത്തം

പയ്യന്നൂരിൽ പൊലീസ് ഡംബിങ് യാർഡിൽ തീപിടിത്തം; 200ഓളം വാഹനങ്ങൾ കത്തിനശിച്ചു

പയ്യന്നൂർ: കോറോം നെല്ലിയാട്ട് പയ്യന്നൂർ പൊലീസ് വിവിധ കേസുകളിൽപെട്ട വാഹനങ്ങൾ സൂക്ഷിക്കുന്ന ഡംബിങ് യാർഡിൽ വൻ തീപിടിത്തം. ഇരുനൂറിലധികം വാഹനങ്ങൾ കത്തിനശിച്ചു. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. തുടർന്ന് നാട്ടുകാർ പയ്യന്നൂർ അഗ്നിരക്ഷാസേനയിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു.

പയ്യന്നൂരിൽനിന്ന് മൂന്നു യൂനിറ്റ് അഗ്നിരക്ഷാസേനയെത്തി തീയണക്കാൻ ശ്രമം ആരംഭിച്ചു. എന്നാൽ തീ ആളിപ്പടരാൻ തുടങ്ങിയതോടെ പെരിങ്ങോം, തളിപ്പറമ്പ്, കണ്ണൂർ, തൃക്കരിപ്പൂർ, പഴയങ്ങാടി തുടങ്ങിയ ഫയർസ്റ്റേഷനുകളിൽ കൂടുതൽ യൂനിറ്റുകളെത്തിയാണ് തീയണച്ചത്. 9 യൂനിറ്റുകൾ രാത്രി വരെ പ്രവർത്തിച്ചിട്ടും തീ പൂർണമായും കെടുത്താനായില്ല. ചുറ്റുമതിലില്ലാത്തതും കനത്ത ചൂടുള്ള ഉച്ചനേരമായതും തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.

സമീപത്തായി പാചകവാതക ഗോഡൗണും പ്രവർത്തിക്കുന്നുണ്ട്. തൊട്ടടുത്ത് ആളുകൾ താമസിക്കുന്ന പറമ്പുകളുമുണ്ട്. ഈ ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടഞ്ഞതിനാലാണ് വൻദുരന്തം വഴിമാറിയത്.

ചൊവ്വാഴ്ച വൈകീട്ട് മുതിയലത്തിനു സമീപം പുൽമേടിൽ തീപിടിച്ചിരുന്നു. പയ്യന്നൂരിൽനിന്നും അഗ്നി രക്ഷാസേനയെത്തി തീ കെടുത്തുകയായിരുന്നു. ഇതിനു തുടർച്ചയായാണ് ബുധനാഴ്ചയും തീപിടിത്തമുണ്ടായത്. പ്രദേശത്തെ 30 ഏക്കറോളം പറമ്പുകളിൽ തീ പടർന്നു. വാഹനങ്ങൾക്ക് തീപിടിച്ചതോടെ തീ നിയന്ത്രണാതീതമായി. ടയറുകൾ കത്താൻ തുടങ്ങിയതോടെ പുകയും രൂക്ഷഗന്ധവും സമീപമാകെ പടർന്നു. ഇതും രക്ഷാപ്രവർത്തനം ദുസ്സഹമാക്കി.

മുമ്പും യാർഡിൽ തീപിടിത്തമുണ്ടായതായി നാട്ടുകാർ പറയുന്നു. മതിൽ കെട്ടി സുരക്ഷിതമാക്കാതെ വാഹനങ്ങൾകൊണ്ട് തള്ളുന്നത് ദുരന്തത്തിനിടയാക്കുകയാണെന്നും പരാതിയുണ്ട്.

വിവരമറിഞ്ഞ് എൽ.ഡി.എഫ് പയ്യന്നൂർ മണ്ഡലം സ്ഥാനാർഥി ടി. ഐ. മധുസൂദനൻ, യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണൻ, നഗരസഭ ചെയർപേഴ്‌സൻ സരിൻ ശശി, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, മുൻ നഗരസഭാ ചെയർപേഴ്‌സൻ കെ.വി. ലളിത തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.

Tags:    
News Summary - Fire at Police Dumping Yard in Payyannur; Around 200 Vehicles Gutted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.