തലശ്ശേരി: വിചാരണക്കിടെ കൊലപാതക ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിക്കുന്നത് തലശ്ശേരി ജില്ല കോടതിയുടെ ചരിത്രത്തിൽ ഇതാദ്യം. വനിത സിവിൽ പൊലീസ് ഓഫിസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സൗഭാഗ്യയിൽ പി. ദിവ്യശ്രീയുടെ കൊലക്കേസ് വിചാരണക്കിടെയാണ് നിഷ്ഠുര കൃത്യത്തിന്റെ സി.സി.ടി.വി ദൃശ്യം പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. വീട്ടിലെ സി.സി.ടി.വിയിലാണ് പ്രാണന് വേണ്ടി നിലവിളിച്ചോടുന്ന യുവതിയെ പിന്തുടർന്ന് ഭർത്താവായ പ്രതി നിഷ്ഠുരമായി വെട്ടിക്കൊല്ലുന്ന ദൃശ്യങ്ങൾ പതിഞ്ഞത്.
തടയാനെത്തിയ പിതാവ് വാസുവിനെയും പ്രതി വെട്ടി. പ്രോസിക്യൂഷൻ തെളിവായി ഹാജരാക്കിയ സി.സി.ടി.വി ദൃശ്യങ്ങൾ കോടതി കാണുകയുംചെയ്തു. പ്രതി ഗേറ്റ് കടന്നുവരുന്നതും ഗ്രിൽസിൽ കൊടുവാൾകൊണ്ട് വെട്ടുന്നതും പെട്രോൾ വരാന്തയിലേക്ക് ഒഴിക്കുന്നതുമെല്ലാം ദൃശ്യത്തിലുണ്ട്. വരാന്തയിൽ പെട്രോൾ ഒഴിച്ച് തീക്കൊളുത്താനായിരുന്നു ശ്രമം.
വരാന്തയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാലുള്ള പൊട്ടിത്തെറി ഭയന്ന് യുവതി പുറത്തേക്ക് ഓടുമ്പോഴാണ് ആദ്യത്തെ വെട്ടേറ്റത്. തടയാൻ ശ്രമിച്ച പിതാവ് കെ. വാസുവിന്റെ വയറിനും ചെവിക്കും വെട്ടി. ഗേറ്റിന് മുന്നിൽ വീണുപോയ യുവതിയുടെ നെഞ്ചിൽ കൊടുവാളിന്റെ കൊക്ക് കൊണ്ടേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്. വൈകീട്ട് 5.33ന് വീട്ടിൽ പ്രവേശിച്ച പ്രതി രണ്ട് മിനിറ്റിനകം ഭാര്യയുടെ ജീവനെടുത്തശേഷം സ്ഥലംവിട്ടു. പ്രണയവിവാഹമായിരുന്നെങ്കിലും ഭർത്താവ് രാജേഷിന്റെ മദ്യപാനവും തുടർന്നുണ്ടായ പ്രശ്നങ്ങളുമാണ് കുടുംബബന്ധം തക ർത്തതും വിവാഹമോചന ഹരജിയിലും കൊലപാതകത്തിലുമെത്തിയത്.
എട്ടാം ക്ലാസിൽ പഠിക്കുന്ന മകൻ ആശിഷ് കളിക്കാൻ പോയ സമയത്തായിരുന്നു കൊലപാതകം. പയ്യന്നൂരിലെ അറഫ സ്റ്റോറിൽനിന്നാണ് പ്രതി ആയുധം വാങ്ങിയിരുന്നത്. തൊട്ടടുത്ത് പമ്പിൽ നിന്ന് രണ്ട് കുപ്പിയിൽ പെട്രോൾ വാങ്ങുന്ന ദൃശ്യവും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. മൂർച്ച പരിശോധിച്ചശേഷമാണ് പ്രതി കൊടുവാൾ വാങ്ങിയത്. വിചാരണക്കിടെ കടക്കാരൻ ആയുധം തിരിച്ചറിഞ്ഞു. വളപട്ടണത്തെ ബാറിൽ മദ്യപിക്കുന്നതിനിടെ അറസ്റ്റ് ചെയ്യുന്നതും സാക്ഷികളുടെ സാന്നിധ്യത്തിൽ കുറ്റസമ്മതമൊഴി നൽകുന്നതും പെരുമ്പ പുഴയിൽനിന്ന് ആയുധം കണ്ടെടുക്കുന്ന ദൃശ്യവും കോടതിയിലെത്തി. സംഭവദിവസം രാത്രി ദിവ്യശ്രീ ശബരിമലക്ക് ഡ്യൂട്ടിക്കായി പോകേണ്ടതായിരുന്നു.
കൊലപാതകം നടന്ന് ഒന്നര വർഷത്തിനകമാണ് ദിവ്യശ്രീ വധക്കേസിൽ ജില്ല സെഷൻസ് കോടതി വിചാരണ പൂർത്തിയാക്കി വിധി പറയുന്നത്. 2024 നവംബർ 21നായിരുന്നു കൊലപാതകം. അന്ന് തന്നെ എഫ്.ഐ.ആർ രജിസ്റ്റർചെയ്തു. അതിവേഗം അന്വേഷണം പൂർത്തിയാക്കി 2025 ജനുവരി 20ന് കുറ്റപത്രം നൽകി. 2026 ജനുവരി 10നാണ് ജില്ല സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്. ഫെബ്രുവരി 24ന് സാക്ഷിവിസ്താരവും പൂർത്തിയാക്കി. നടപടികൾ പൂർത്തിയാക്കി ഏപ്രിൽ 10ന് പ്രതിക്ക് അർഹിക്കുന്ന ശിക്ഷ വിധിച്ചു. തെളിവുകളുടെ ബലത്തിൽ അതിവേഗം വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞ അപൂർവ കേസാണിത്.
പൊലീസ് ഉദ്യോഗസ്ഥയായ ദിവ്യശ്രീ സ്വന്തം പിതാവിന്റെ കൺമുന്നിൽ ഭർത്താവായ പ്രതി രാജേഷ് ക്രൂരമായി പെട്രോൾ ഒഴിച്ച് കൊടുവാൾകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസായിരുന്നു ഇത്. ഞങ്ങളുടെയൊക്കെ കോടതി ജീവിതത്തിൽ ആദ്യമായാണ് ഒരു കൊലപാതക ദൃശ്യം അതേപടി കോടതിയിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത്. കാരണം വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തുകയും അന്വേഷണത്തിന്റെ ഭാഗമായി അത് നേരിട്ട് കോടതിയിൽ ഹാജരാക്കുകയുംചെയ്തു.
കോടതിക്ക് മറ്റ് തെളിവുകളൊന്നുമില്ലാതെ തന്നെ ബോധ്യപ്പെടുന്ന രീതിയിലാണ് ഈ കേസ് നടത്തിയിട്ടുള്ളത്. വളരെ ശാസ്ത്രീയമായി നടത്തിയ ഒരു അന്വേഷണവും കേസുമാണിത്. ഇത് ഒരു ചരിത്രപരമായ വിധിയാണ്. പരമാവധി ശിക്ഷ കൊടുക്കണം എന്നാണ് ആവശ്യപ്പെട്ടത്. പക്ഷേ കോടതി പ്രതിക്ക് മൂന്ന് ജീവപര്യന്തം നൽകി. വളരെ ഒരു അപൂർവ വിധിയായാണ് പ്രോസിക്യൂഷൻ ഇതിനെ കാണുന്നത്. ജില്ല ഗവ. പ്ലീഡർ കെ. അജിത്ത് കുമാർ പറഞ്ഞു.
വകുപ്പ്-103: ദിവ്യശ്രീ എന്ന പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ കേസ്. ഇതിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ്.
വകുപ്പ് - 109: ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്. ഇതിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവ്.
വകുപ്പ് - 332: കൊലപാതകം നടത്തുന്നതിനായി വീട്ടിൽ അതിക്രമിച്ചു കയറിയ കേസ്. ഇതിന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ്.
വകുപ്പ് - 238 എ: കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ ശ്രമിച്ച കേസ്, (കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പുഴയിലെറിഞ്ഞു). ഇതിന് ഏഴ് വർഷം കഠിനതടവും 25,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ്.
ദിവ്യശ്രീ കൊലക്കേസിൽ ഉപയോഗിച്ച മോട്ടോർ വാഹനം വിട്ടുനൽകണമെന്ന പ്രതിയുടെ ആവശ്യം കോടതി നിരസിച്ചു. വാഹനം സർക്കാരിലേക്ക് കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടു. 2024 നവംബർ 21നാണ് കൊലപാതകം നടന്നത്.
അന്ന് മുതൽ ഇതുവരെ പ്രതി ജയിലിലാണ്. സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയപ്പോൾ പ്രോസിക്യൂഷൻ ശക്തമായ എതിർപ്പ് ഉന്നയിച്ചു. പ്രോസിക്യൂഷന്റെ എതിർപ്പിനെ തുടർന്ന് ജാമ്യം തള്ളി. ഹൈകോടതിയിൽ പോയി. ഹൈകോടതി താഴെ കോടതിയിലുള്ള ഉത്തരവ് മാറ്റിയില്ല. പ്രതി ഇപ്പോഴും ജയിലിൽതന്നെയാണ്. ഇടക്കാലത്ത് ഇയാൾ തനിക്ക് മാനസികരോഗമുണ്ടെന്നും അതുകൊണ്ട് തന്നെ വിചാരണ നടത്താൻ പാടില്ല, നിയമപരമായ തടസ്സമുണ്ടെന്നൊക്കെ പറഞ്ഞ് ഹരജി കൊടുത്തിരുന്നു.
ഹരജിയെ തുടർന്ന് ഇയാളെ മാനസിക ആശുപത്രിയിലേക്ക് അയച്ചു. ഒരു മാസത്തിന് മുകളിൽ അവിടെ കിടന്നു. അവിടെനിന്ന് മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് വാങ്ങി. ഇയാൾ ഫിറ്റ് ഫോർ ട്രയൽ എന്ന് പറയുന്ന സർട്ടിഫിക്കറ്റ് വാങ്ങിയതിന് ശേഷമാണ് വിചാരണ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.