ആവേശം വാനോളം... തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ പാർട്ടി കൊടി വീശുന്ന
എൽ.ഡി.എഫ് പ്രവർത്തകൻ (ഫോട്ടോ- ബിമൽ തമ്പി)
ബി.ജെ.പി പ്രവർത്തകർ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ കൊട്ടിക്കലാശം
കണ്ണൂർ: വടക്കൻ കേരളത്തിന്റെ കണ്ണായ കണ്ണൂരിൽ ആഴ്ചകൾ നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിന് വർണാഭ സമാപ്തി. ചുവപ്പും പച്ചയും ത്രിവർണവും കാവിയും അണിഞ്ഞെത്തിയ നൂറുകണക്കിന് പ്രവർത്തകർ നഗരത്തെയും പരിസരപ്രദേശങ്ങളെയും ആവേശത്തിലാഴ്ത്തി. ഇനി നിശ്ശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. നാളെ വോട്ടർമാർ പോളിങ് ബൂത്തിലെത്തുന്നതോടെ കണ്ണൂരിന്റെ രാഷ്ട്രീയ ഭാഗധേയം നിർണയിക്കപ്പെടും.
കണ്ണൂർ സ്റ്റേഡിയം കോർണറും കാൽടെക്സ് പരിസരവും കേന്ദ്രീകരിച്ചായിരുന്നു മുന്നണികളുടെ പ്രധാന ശക്തിപ്രകടനം. വാദ്യമേളങ്ങളും കൊടിതോരണങ്ങളും പ്രവർത്തകരുടെ മുദ്രാവാക്യം വിളികളും കൊണ്ട് നഗരം മുഖരിതമായി. ഇടതു മുന്നണി തങ്ങളുടെ ഉരുക്കുകോട്ടകൾ കാക്കാനുള്ള കരുത്തോടെ വൻ ജനാവലിയെ കൊട്ടിക്കലാശത്തിനെത്തിച്ചപ്പോൾ യു.ഡി.എഫ് മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിൽ കൊടിതോരണങ്ങളുമായി നീലക്കടൽ തീർത്തു. ശക്തമായ സ്വാധീനം തെളിയിച്ച് എൻ.ഡി.എയും കൊട്ടിക്കലാശം കളറാക്കി.
പൊലീസ് അതിജാഗ്രതയാണ് പുലർത്തുന്നത്. കേന്ദ്രസേനയുടെയും തദ്ദേശീയ പൊലീസിന്റെയും കനത്ത കാവലിലാണ് ജില്ല. പ്രശ്നബാധിത ബൂത്തുകളിൽ പ്രത്യേക സുരക്ഷ ക്രമീകരണങ്ങളും വെബ്കാസ്റ്റിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.
വികസന ചർച്ചകൾക്കും രാഷ്ട്രീയ തർക്കങ്ങൾക്കുമപ്പുറം ഓരോ വോട്ടും നിർണായകമാകുന്ന പോരാട്ടമാണ് കണ്ണൂരിൽ കാണുന്നത്. കന്നി വോട്ടർമാർ മുതൽ മുതിർന്ന പൗരന്മാർ വരെ നാളെ പോളിങ് ബൂത്തുകളിലേക്ക് എത്തും. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന കണ്ണൂരിലെ ജനവിധി നിർണയിക്കാൻ ഇനി നിമിഷങ്ങൾ മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.