കൊച്ചി: ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലയിലേക്ക് 15 ദശലക്ഷം ലിറ്റര്‍ കുടിവെള്ളം കൂടുതലായി എത്തിക്കുന്നതിനുള്ള പൈപ്പ്ലൈന് പദ്ധതി കമീഷനിങ്ങിന് സജ്ജമായി. സുരക്ഷ പരിശോധനകളും ട്രയല്‍ റണ്ണും പൂര്‍ത്തിയായാലുടന്‍ ഔദ്യോഗിക പ്രഖ്യാപനം നടക്കും. നിലവില്‍ വിതരണംചെയ്യുന്ന 25 ദശലക്ഷം ലിറ്ററിനു പുറമെ 15 ദശലക്ഷം ലിറ്റര്‍ കൂടി ലഭിക്കുന്നതോടെ മേഖലയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ജനറം കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള വെള്ളമാണ് പുതുതായി സ്ഥാപിച്ച 700 എം.എം പൈപ്പ്ലൈനിലൂടെ ഫോര്‍ട്ടുകൊച്ചിയിലേക്കും മട്ടാഞ്ചേരിയിലേക്കുമെത്തുക. 755 ലക്ഷം രൂപയാണ് പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ജനറം പദ്ധതിയില്‍ നിന്നുള്ള വെള്ളം വെലിങ്ടണ് ഐലന്‍ഡിലെ സിഫ്റ്റ് ജങ്ഷനില്‍നിന്ന് ഹാര്‍ബര്‍ പാലം കടന്ന് തോപ്പുംപടി വഴി കരുവേലിപ്പടിയിലെ ടാങ്കില്‍ എത്തിച്ചാണ് വിതരണം. 2.8 കി.മീറ്റര്‍ നീളത്തില്‍ ഉന്നത നിലവാരമുള്ള 700 എം.എം പൈപ്പുകളാണ് കരുവേലിപ്പടിയിലേക്ക് സ്ഥാപിച്ചത്.വരള്‍ച്ച ദുരിതാശ്വാസ നടപടികളുടെ ഭാഗമായി പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകള്‍ ഉപയോഗിച്ച് കലക്ടര്‍ ഉത്തരവിറക്കിയിരുന്നു. കെ.ജെ. മാക്സി എം.എല്‍.എയും തടസ്സങ്ങള്‍ നീക്കി പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് വിവിധ തലങ്ങളില്‍ ഇടപെട്ടു. പശ്ചിമകൊച്ചി മേഖലയില്‍ 50,000 കുടുംബങ്ങളിലായി ഒന്നര ലക്ഷത്തിലേറെ പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ജില്ല കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.