അമ്പിളി, രാജേഷ് കുമാർ
ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡിൽ കുത്തിക്കൊന്ന കേസിൽ ഭർത്താവിന് ഇരട്ട ജീവപര്യന്തം. ചേർത്തല ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 16ാംവാർഡിൽ വലിയവെളി ഗതാഗതവകുപ്പ് ജീവനക്കാരനായിരുന്ന രാജേഷ് കുമാറിനെയാണ് (47) ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി-രണ്ട് ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചത്. രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. അമ്പിളിയുടെ മക്കളായ 17ഉം 15ഉം വയസ്സായ കുട്ടികൾക്ക് നഷ്ടപരിഹാരമായി കേരള വിക്ടിം കോമ്പൻസേഷൻ സ്കീമിൽ ഉൾപ്പെടുത്തി സർക്കാർ ആവശ്യമായ സാമ്പത്തികസഹായം നൽകണമെന്നും ഉത്തരവിലുണ്ട്. ഇതിനായി ലീഗൽ സർവിസ് അതോറിറ്റിയെ സമീപിക്കാനും നിർദേശിച്ചു. സാക്ഷിയായ അമ്പിളിയുടെ പിതാവ് സി.പി. ബാബു വിചാരണവേളയിൽ മരിച്ചിരുന്നു.
2024 മെയ് 18നാണ് തിരുനെല്ലൂർ സർവിസ് സഹകരണ ബാങ്കിലെ കലക്ഷൻ ഏജന്‍റായിരുന്ന അമ്പിളിയെ ഭർത്താവ് രാജേഷ് കുത്തിക്കൊന്നത്. പള്ളിപ്പുറം പള്ളിച്ചന്ത കവലക്ക് തെക്കുഭാഗത്തായിരുന്നു സംഭവം. പ്രദേശത്തെ കലക്ഷനെടുത്ത് സ്‌കൂട്ടറിൽ മടങ്ങുമ്പോൾ തടഞ്ഞുനിർത്തി അമ്പിളിയെ രാജേഷ് കുത്തിയത്. തർക്കമുണ്ടാകുകയും മുതുകിലും കഴുത്തിലുമായി കുത്തുകയുമായിരുന്നു. താഴെവീണ അമ്പിളിയെ മരിക്കുംവരെ കുത്തി പക തീർക്കുകയായിരുന്നു. 17പ്രാവശ്യമാണ് കുത്തിയത്. കുടുംബ വഴക്കിനെത്തുടർന്നായിരുന്നു കൊലപാതകം. ഇതിനുശേഷം കലക്ഷൻ പണവുമായി രാജേഷ് രക്ഷപ്പെട്ടു.
പിന്നീട് പൊലീസെത്തി കഞ്ഞിക്കുഴിയിലെ ബാറിൽനിന്നാണ് ഇയാളെ പിടികൂടിയത്. രാജേഷും അമ്പിളിയും തമ്മിൽ കുറെനാളായി വഴക്ക് നിലനിന്നിരുന്നു. ഇതിനിടെ, രാജേഷ് അമ്പിളിയെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഈ പരാതി പൊലീസ് പരിഹരിച്ചതിന് പിന്നാലെയായിരുന്നു അക്രമണം. ഇവരുടേത് പ്രണയവിവാഹമായിരുന്നു. വഴക്കിനെത്തുടർന്ന് രണ്ട് മക്കളുമായി അമ്പിളി സ്വന്തംവീട്ടിൽ താമസിക്കുകയായിരുന്നു. വിചാരണകോടതിയിലും ഹൈകോടതിയിലും സുപ്രീംകോടതിയിലും ജാമ്യഹർജികൾ നൽകിയെങ്കിലും തള്ളി. ഇതിന് പിന്നാലെ ദൃക്സാക്ഷികളെയും ശാസ്ത്രീയ-മെഡിക്കൽ തെളിവുകളും ഹാജരാക്കിയിരുന്നു വിചാരണ. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ. ശ്രീമോൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.