പള്ളുരുത്തി: ചെല്ലാനം തീരത്ത് കടൽകയറ്റം രൂക്ഷമായതോടെ തീരവാസികൾ ഭയത്തിൽ. കാലവർഷത്തിന് മുന്നോടിയായുള്ള കടൽഭിത്തി ബലപ്പെടുത്തൽ ഇക്കുറി നടന്നിട്ടില്ല. ഇതിനാൽ കടൽഭിത്തിയുടെ മുകളിലൂടെ ആർത്തലച്ചുവരുന്ന തിരമാലകൾ കരയിലേക്ക് കയറുകയാണ്. കടൽ ഭിത്തിയുടെ ഉയരം കൂട്ടലും ഗോയിൻസ് നിർമാണവും മഴക്കാലം അടുത്തെത്തിയിട്ടും ഇത്തവണയും നടന്നില്ല. ഈ സർക്കാറിെൻറ പ്രഥമ ബജറ്റിൽ കടൽഭിത്തി നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 42 കോടി രൂപ മാറ്റിവെക്കുകയും പുലിമുട്ടുകളുടെ നിർമാണത്തിനായി 300 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ നിർമാണം നടന്നില്ല. ഉദ്യോഗസ്ഥ തലത്തിലുള്ള ആശയക്കുഴപ്പമാണ് നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടാൻ കാരണം. പുലിമുട്ടുകളുടെ നിർമാണം സമീപപ്രദേശങ്ങളിൽ തീര ശോഷണത്തിന് കാരണമാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പലയിടത്തും തീരദേശ പരിപാലന അതോറിറ്റി അനുമതി നിഷേധിക്കുന്നുണ്ട്. പകരം ജിയോ ബാഗ് പോലുള്ള സംവിധാനങ്ങൾ ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ഫലപ്രദമായി പ്രയോഗത്തിൽ വരാത്തത് തീരദേശ ജനതയെയാണ് പ്രതിസന്ധിയിലാക്കുന്നത്. വല്ലാർപാടം അന്താരാഷ്്ട്ര കണ്ടയ്നർ ട്രാൻസ്ഷിപ്പ്മെൻറ് ടെർമിനലിനായി തുറമുഖത്ത് തുടർച്ചയായി ആഴം വർധിപ്പിക്കുന്നതിനെ തുടർന്ന് തീരത്തെ മണ്ണിടിയുന്നുണ്ട്. ഇതുമൂലം കടൽഭിത്തി തകരുന്നത് തടയാൻ നടപടികൾ എടുക്കാത്തത് വരുംദിവസങ്ങളിൽ ചെല്ലാനം തീരദേശവാസികളെ ദുരിതക്കയത്തിലേക്ക് തള്ളിയിടുമെന്ന് ചെല്ലാനം കടലോര സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. തെക്കേ ചെല്ലാനം സെൻറ് ജോർജ് പള്ളി പരിസരം, ആലുങ്കൽ കടപ്പുറം, മറുവക്കാട് ,വേളാങ്കണ്ണി ,കണ്ണമാലി, ചെറിയ കടവ്, സി.എം.എസ്.എന്നീ പ്രദേശങ്ങളാണ് കടുത്ത കടൽകയറ്റ ഭീതി നേരിടുന്നത്. ഈ ഭാഗങ്ങളിൽ നിരവധി വീടുകൾ എതു നിമിഷവും തകർേന്നക്കാവുന്ന അവസ്ഥയിലാണ്. തീരപ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഭരണാധികാരികൾ തയാറാകണമെന്ന് കടലോര സംരക്ഷണ സമിതി ഭാരവാഹികളായ ടി.എ. ഡാൽഫിൻ, പ്രവീൺ ദാമോദര പ്രഭു എന്നിവർ അവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.