ആലപ്പുഴ: ഭൂഗർഭജലവിതാനം ഉയർത്താൻ പതിനേഴായിരത്തിലധികം കിണറുകൾ റീച്ചാർജ് ചെയ്യാനുള്ള പ്രവൃത്തികൾക്ക് തുടക്കമിട്ട് ജലസംരക്ഷണ പ്രവർത്തനങ്ങളിൽ മാവേലിക്കര നിയമസഭാ മണ്ഡലം മാതൃകയാവുന്നു. ഹരിതകേരളം ദൗത്യത്തിെൻറ ഭാഗമായി തൊഴിലുറപ്പ് പദ്ധതി വിനിയോഗിച്ചാണ് മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി 11205 കിണറുകൾ ‘മഴയെത്തുംമുമ്പേ’ പദ്ധതിയിലൂടെ റീചാർജ് ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി മാത്യു ടി. തോമസ് നിർവഹിച്ചു. ചുനക്കര തെക്ക് എൻ.എസ്.എസ്. എൽ.പി.എസിന് സമീപം മരങ്ങാട്ടുവീട്ടിൽനടന്ന ഉദ്ഘാടന സമ്മേളനത്തിൽ ആർ. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. വീട്ടുമുറ്റത്ത് ടൈലുകൾ പാകി വെള്ളം റോഡിലേക്ക് ഒഴുക്കിവിടുന്ന ശീലം മാറ്റേണ്ട കാലമായെന്നും ജലസാക്ഷരത എന്ന ലക്ഷ്യം നേടണമെന്നും മന്ത്രി പറഞ്ഞു. ജലം സുഭിക്ഷമായി ലഭിച്ചിരുന്നകാലത്ത് നാം രൂപപ്പെടുത്തിയ ജല ഉപയോഗ ശീലങ്ങൾ മാറ്റിയെഴുതുകയാണ് ഹരിതകേരളം ദൗത്യത്തിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലും മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് പഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായ ചുനക്കര ഗ്രാമപഞ്ചായത്തിൽ 5450 കിണറുകളുടെ സർവേ പൂർത്തീകരിച്ചു. ഇവിടത്തെ ആറു വാർഡുകളിലെ 250 കിണറുകളാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ റീച്ചാർജ് ചെയ്യുന്നത്. ഭരണിക്കാവ് ബ്ലോക്കിലെ താമരക്കുളം, നൂറനാട്, പാലമേൽ, വള്ളികുന്നം പഞ്ചായത്തുകളിലെ 21,422 കിണറുകളിൽ സർവേ നടത്തി. ഇതിൽ 11,205 കിണറുകൾ റീച്ചാർജ് ചെയ്യേണ്ടതാണെന്ന് കണ്ടെത്തി. 1,220 കിണറുകളുടെ റീച്ചാർജിങ് പ്രവൃത്തികൾ ആരംഭിച്ചു. 269 എണ്ണം പൂർത്തീകരിച്ചു. മാവേലിക്കരയിലെ തെക്കേക്കരയും തഴക്കര പഞ്ചായത്തിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ഭൂഗർഭജലവിതാനം ഉയർത്തി വേനൽക്കാലത്തെ നേരിടുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആർ. രാജേഷ് എം.എൽ.എ. പറഞ്ഞു. ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാന്ത ഗോപാലകൃഷ്ണൻ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ഓമന വിജയൻ, വത്സല സോമൻ, വി. ഗീത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. വിമലൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുരേഷ് പുലരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലില്ലി ഗോപാലകൃഷ്ണൻ, കെ. സഞ്ചു, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ജി. രാജമ്മ, കെ.എസ്. രവി, സുബൈർ, പഞ്ചായത്തംഗം ബി. ഫഹദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.