അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽനിന്ന് ആംബുലൻസുകൾ മാറ്റാനുള്ള സൂപ്രണ്ടിെൻറ ഉത്തരവ് വിവാദമാകുന്നു. സർക്കാർ ആംബുലൻസുകൾ മാത്രം ആശുപത്രി വളപ്പിൽ കിടന്നാൽ മതിയെന്നും മറ്റുള്ളവ ബുധനാഴ്ച മുതൽ പുറത്ത് പാർക്ക് ചെയ്യണമെന്നുമാണ് നിർദേശം. ഇതിെൻറ അടിസ്ഥാനത്തിൽ അമ്പലപ്പുഴ സി.ഐ ചൊവ്വാഴ്ച ആശുപത്രിയിലെത്തി സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർക്ക് താക്കീത് നൽകിയതായാണ് സൂചന. അതേസമയം, ആശുപത്രി സൂപ്രണ്ടിെൻറയും പൊലീസിെൻറയും നീക്കത്തിനെതിരെ നാട്ടുകാരും രോഗികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെയും വിവിധ സന്നദ്ധ സംഘടനകളുെടതുമായ ഇരുപതോളം സ്വകാര്യ ആംബുലൻസുകളാണ് മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് കിടക്കുന്നത്. സർക്കാർ ആംബുലൻസുകൾ രണ്ടെണ്ണം മാത്രമാണുള്ളത്. ദേശീയപാതയോരത്തെ ഏക മെഡിക്കൽ കോളജ് ആശുപത്രി എന്ന നിലയിൽ റോഡപകടങ്ങളിൽപെടുന്നതടക്കം നിരവധി രോഗികളാണ് ദിനേന ഇവിടെ ചികിത്സതേടി എത്തുന്നത്. അത്യാസന്ന നിലയിലുള്ളവരെ മറ്റ് ജില്ലകളിലെ സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞയക്കുകയാണ് പതിവ്. പലപ്പോഴും സ്വകാര്യ ആംബുലൻസുകളാണ് നിർധന രോഗികളടക്കമുള്ളവർക്ക് രക്ഷകരാകുന്നത്. െട്രയിൻ തട്ടിയുള്ള അപകടം, തൂങ്ങിമരണം, വെള്ളത്തിൽ അഴുകിയ മൃതദേഹം തുടങ്ങിയവയുടെ ഓട്ടത്തിന് സർക്കാർ ആംബുലൻസുകൾ തയാറാവില്ല. രോഗികളോട് തട്ടിക്കയറുന്നതും ബില്ല് നൽകാത്തതും പതിവാണെന്ന ആക്ഷേപവും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.