ചെങ്ങന്നൂര്‍: ശുചിത്വ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കി ചെങ്ങന്നൂര്‍ ബ്ളോക് പഞ്ചായത്തില്‍ 30.63 കോടി വരവും 30.63 ചെലവും 30,000 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റ് ജി. വിവേകാണ് ബജറ്റ് അവതരിപ്പിച്ചത്. നിര്‍മല്‍ ഗ്രാമ പുരസ്കാര തുകയിലെ 18 ലക്ഷം ഉപയോഗിച്ച് അഞ്ചുവര്‍ഷത്തേക്ക് നടപ്പാക്കുന്ന ശൗചം 2016-2020, ഭവനരഹിതരായവര്‍ക്ക് വസതി പദ്ധതി 2016-2020, തെങ്ങ് സംരക്ഷണവുമായി ബന്ധപ്പെട്ട് കേരസമൃദ്ധി തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കും. സംയോജിത നീര്‍ത്തട പരിപാലന പരിപാടിക്കായി 2,47,17,566 രൂപ മാറ്റിവെച്ചു. വനിതകളുടെ തൊഴില്‍പരമായ ഉന്നതി ലക്ഷ്യംവെച്ച് ഓട്ടോറിക്ഷകള്‍ വാങ്ങി നല്‍കുന്ന ഷീ ഓട്ടോ പദ്ധതി, ആരോഗ്യമേഖലയില്‍ സ്കൂള്‍ കുട്ടികളുടെ വളര്‍ച്ച ലക്ഷ്യംവെച്ച് മുന്‍ വര്‍ഷങ്ങളില്‍ നടപ്പാക്കിയിരുന്ന ആരോഗ്യജ്യോതി പദ്ധതിയുടെ തുടര്‍ച്ചയായി സുസ്ഥിതി സുരക്ഷ പദ്ധതി എന്നിവ നടപ്പാക്കും. ബ്ളോക് പരിധിയില്‍ വരുന്ന സ്കൂളുകളിലെ കുട്ടികള്‍ക്ക് ക്ളാസുകളും മെഡിക്കല്‍ ക്യാമ്പുകളും കൗണ്‍സലിങ്ങും നടത്തും. സംയോജിത ജൈവ പച്ചക്കറി കൃഷിക്കും നെല്‍കൃഷിക്കുമായി 15,00,000 രൂപ മാറ്റിവെച്ചു. പാലിയേറ്റിവ് കെയര്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, വൃദ്ധര്‍, ശിശുക്കള്‍ എന്നിവര്‍ക്കായി പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനായി 20,00,000 രൂപ നീക്കിവെച്ചു. യുവജനങ്ങളുടെ ഉന്നമനത്തിനായി കരിയര്‍ ഗൈഡന്‍സ് സെന്‍റര്‍ സ്ഥാപിക്കുന്നതിനായി താരുണ്യ എന്ന പേരില്‍ പദ്ധതി നടപ്പാക്കും. ക്ഷീര കര്‍ഷകര്‍ക്കായി ഗോശ്രീ, പട്ടികജാതി യുവജനങ്ങളുടെ വിദ്യാഭ്യാസ ഉന്നതിക്കായി യുവ എന്നീ പദ്ധതികള്‍ നടപ്പാക്കും.ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. സുധാമണി, സ്ഥിരം സമിതി അധ്യക്ഷരായ ജി. കൃഷ്ണകുമാര്‍, ഷാളിനി രാജന്‍, ശ്രീവിദ്യാ മാധവന്‍, അംഗങ്ങളായ വെണ്‍മണി സുധാകരന്‍, പി.സി. അജിത, സുനില്‍ ജോണ്‍ മണ്ണാരത്തേ്, കൃഷ്ണ കുമാരി തെക്കേടത്ത്, ശാമുവല്‍ ഐപ്പ്, ടി. അനിത കുമാരി, എന്‍. അനിത, കല രമേശ്, പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ബി.ഡി.ഒ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.