ചാരുംമൂട്: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയുടെ തെക്കുകിഴക്കന്‍ മേഖലയില്‍ ഉണ്ടായ ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തിന് അയവില്ല. ഇരുപാര്‍ട്ടിയും പരസ്പരം ആരോപണം ഉന്നയിച്ച് അഞ്ച് പഞ്ചായത്തുകളില്‍ തിങ്കളാഴ്ച നടത്തിയ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. താമരക്കുളം, നൂറനാട്, പാലമേല്‍, ചുനക്കര, വള്ളികുന്നം പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ നടത്തിയത്. ശനിയാഴ്ച രാത്രിമുതല്‍ ഉണ്ടായ സംഭവവികാസങ്ങളാണ് നിയന്ത്രണാതീതമായി മാറിയത്. ഹര്‍ത്താലില്‍ സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തിയില്ല. കെ.എസ്.ആര്‍.ടി ബസുകളും സ്വകാര്യ വാഹനങ്ങളും ഓടി. ചുനക്കര, ചാരുംമൂട്, ആദിക്കാട്ടുകുളങ്ങര ഭാഗങ്ങളില്‍ വാഹനം തടഞ്ഞെങ്കിലും പൊലീസ് ഗതാഗതം പുന$സ്ഥാപിച്ചു. ഉള്‍പ്രദേശങ്ങളില്‍ പാര്‍ട്ടികളുടെ കൊടിതോരണം നശിപ്പിച്ചു. പഞ്ചായത്തുകളിലെല്ലാം ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹര്‍ത്താലിന്‍െറ സമാപനംകുറിച്ച് മാമ്മൂട് ഭാഗത്തുനിന്ന് നൂറനാട്ടേക്ക് ബി.ജെ.പിയും നൂറനാട്ടുനിന്ന് മാമ്മൂട്ടിലേക്ക് സി.പി.എമ്മും നടത്താനിരുന്ന പ്രകടനം പൊലീസ് നിരോധിച്ചു. ചാരുംമൂട്ടില്‍ സി.പി.എം. പ്രകടനം നടത്തി. ഞായറാഴ്ച പുലര്‍ച്ചെ ചാരുംമൂട് ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി വി. വിനോദിന്‍െറ വീടിനുനേരെ അക്രമം നടന്നു. കാര്‍ കത്തിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ശനിയാഴ്ച രാത്രി നൂറനാട് പള്ളിമുക്കില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യുവമോര്‍ച്ച നേതാവ് അനില്‍ കുമാറിനും മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. അനില്‍ കുമാറിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ബി.ജെ.പിയുടെ ഹര്‍ത്താല്‍ ആഹ്വാനം. സി.പി.എം പ്രവര്‍ത്തകരുടെ വീടിനുനേരെ നടന്ന ആക്രമണത്തില്‍ ബി.ജെ.പിക്കോ സംഘ്പരിവാര്‍ സംഘടനകള്‍ക്കോ പങ്കില്ളെന്ന് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന്‍ അറിയിച്ചു. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സി.പി.എം അഴിച്ചുവിട്ട ആക്രമണത്തിന്‍െറ ഭാഗമായാണ് യുവമോര്‍ച്ച നേതാവിനുനേരെയുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.