മുംബൈ: അന്യ ഭാഷാ സാഹിത്യ ചര്‍ച്ചകള്‍ കൊണ്ട് രാജ്യത്തെ സാഹിത്യോത്സവങ്ങളില്‍ സ്വന്തം മുദ്ര പതിപ്പിച്ച മലയാളത്തിന്‍െറ ഗെയിറ്റ്വെ ലിറ്റ് ഫെസ്റ്റിന് നഗരം ഒരുങ്ങി. ശനി, ഞായര്‍ ദിവസങ്ങളില്‍ നരിമാന്‍ പോയിന്‍റിലെ എന്‍. സി. പി. എ, എക്സ്പെരിമെന്‍്റല്‍ തീയറ്ററിലാണ് ഗെയിറ്റ് വെ ലിറ്റ് ഫെസ്റ്റിന്‍െറ മൂന്നാം എഡിഷൻ നടക്കുക. 15 ഭാഷകളില്‍ നിന്നായി 40 ഏറെ എഴുത്തുകാരാണ് ഇത്തവണ ചര്‍ച്ചകള്‍ക്ക് ചൂടുപകരുന്നത്. മുംബയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കാക്ക ത്രൈമാസികയും കമ്മ്യൂണിക്കേഷന്‍സ് കമ്പനി പി ഫോര്‍ സിയുമാണ് സംഘാടകര്‍. വിഖ്യാത ചലചിത്രക്കാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍െറ നേതൃത്വത്തില്‍ കവി സച്ചിദാനന്ദന്‍, മറാത്തി എഴുത്തുകാരന്‍ ലക്ഷ്മണ്‍ ഗെയ്ക്വാദ്, പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി, ബംഗാളി കവി സുബോധ് സര്‍ക്കാര്‍, മറാത്തി എഴുത്തുകാരന്‍ സച്ചിന്‍ കേട്കര്‍, ഉമാ ഡെക്കുന്ന, പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഗൗരീദാസന്‍ നായര്‍ എന്നിവരാണ് ഗെയിറ്റ് വെ ലിറ്റ് ഫെസ്റ്റിന്‍െറ ഉപദേശകര്‍.
ഇന്ത്യന്‍ സാഹിത്യം എത്രത്തോളം ഇന്ത്യനാണ്, പരിഭാഷയിലെ പുതു ചലനങ്ങളും വെല്ലുവിളികളും, ഇന്ത്യന്‍ സാഹിത്യത്തിന്‍െറ സമകാലിക മുഖം എന്ന വിഷയത്തില്‍ വിവിധ ഭാഷാ ചര്‍ച്ചാ പരമ്പര, ബോളീവുഡല്ല ഇന്ത്യന്‍ സിനിമ, ഇന്ത്യന്‍ കവിതയിലെ പുതുമയുടെ പാരമ്പര്യം, പാരമ്പര്യത്തിലെ പുതുമ എന്നീ വിഷയങ്ങളാണ് ഇത്തവണ ചര്‍ച്ചയാകുന്നത്. ‘ഇന്ത്യന്‍ സാഹിത്യത്തിന്‍െറ സമകാലിക മുഖം’ പരമ്പരയില്‍ ലിപിയില്ലാ ഭാഷകളും ഇതര ഭാഷാ ലിപികള്‍ ഉപയോഗിക്കുന്ന ഭാഷകളും നേരിടുന്ന വെല്ലുവിളിയും ചര്‍ച്ചയാകും.
ഇത്തവണ ഗെയിറ്റ്വെ ലിറ്റ് ഫെസ്റ്റിന്‍െറ പ്രധാന ആകര്‍ഷണം ലിപിയില്ലാ ഭാഷയായ കൊസാലി കവി ഹല്‍ദര്‍ നാഗാണ്. 2014 ല്‍ രാജ്യം പദ്മശ്രീ നല്‍കിയ ഹല്‍ദര്‍ നാഗിന് ആജീവനാന്ത സംഭാവനക്ക് വിശിഷ്ട പുരസ്കാരം നല്‍കി ആദരിക്കും. മൂന്നാം ക്ളാസ്സില്‍ പഠിത്തം അവസാനിപ്പിച്ച് ചായക്കടയിലെ ശുചീകരണ തൊഴിലാളിയായി മാറിയ ഹല്‍ദര്‍ നാഗിന്‍്റെ കവിതകളിന്ന് രാജ്യത്തെ അഞ്ച് സര്‍വകലാശാലകളില്‍ ഗവേഷണ വിഷയമാണ്.
ജ്ഞാനപീഠം ജേതാവായ ഹിന്ദി കവി കേദാര്‍നാഥ്സിംഗ്, എം.മുകുന്ദന്‍, കെ.ആര്‍ മീര, , സംവിധായക അഞ്ജലി മേനോന്‍, തമിഴ് കവയത്രിയും കരുണാനിധിയുടെ മകളുമായ കനിമൊഴി, ബംഗാളി നോവലിസ്റ്റ് തിലോത്തമ മജുംദാര്‍, സുബോധ് സര്‍ക്കാര്‍, സച്ചിന്‍ കേത്കര്‍, പഞ്ചാബി ദളിത് നോവലിസ്റ്റ് ഡെസ്രാജ് കലി, മറാത്തി കവയത്രിയും പ്രമുഖ കവി നാംദേവ് ദസ്സലിന്‍്റെ വിധവയുമായ മല്ലിക അമര്‍ ശൈഖ്, ഹേമന്ത് ദിവത്തെ തുടങ്ങി 40 ലേറെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഗെയിറ്റ് വെ ലിറ്റ് ഫെസ്റ്റ് ഡയറക്ടറും ‘കാക്ക’ ത്രൈമാസിക പത്രാധിപരുമായ മോഹന്‍ കാക്കനാടന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.