സഫീന ഷമീർ, ചെയർപേഴ്സൻ
കൊടുവള്ളി: നഗരസഭയുടെ സമഗ്ര വികസനത്തിനുള്ള കർമ പദ്ധതികളുമായി ചെയർപേഴ്സൻ സഫീന ഷമീർ. കുടിവെള്ളം, ഗതാഗതം, വിദ്യാഭ്യാസം, മാലിന്യ സംസ്കരണം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങളാണ് ലക്ഷ്യമിടുന്നത്. കൊടുവള്ളിയെ സ്മാർട്ട് സിറ്റിയായി ഉയർത്തുന്നതിനുള്ള മാസ്റ്റർ പ്ലാനിനാണ് ഭരണസമിതി തുടക്കമിടുന്നത്. അടിസ്ഥാന സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനും നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനും ജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനുമായി ആധുനിക സൗകര്യങ്ങളോടെ പുതിയ നഗരസഭാ മന്ദിരം നിർമിക്കും.
കൊടുവള്ളിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പരിഷ്കരണങ്ങൾ നടപ്പാക്കും. റോഡ് വീതികൂട്ടൽ, പാർക്കിങ് മേഖലകൾ എന്നിവ വഴി ടൗണിന്റെ ഗതാഗതക്കുരുക്കിന് പരിഹാരം കാണും. ടൗൺ സൗന്ദര്യവത്കരണ പദ്ധതിയും ആരംഭിക്കും. ദാഹമകറ്റാൻ 'അമൃത്' കുടിവെള്ള പദ്ധതിയും നഗരസഭ പരിധിയിലെ പല വാർഡുകളിലും അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക എന്നതാണ് ഭരണസമിതിയുടെ പ്രഥമ പരിഗണന. അമൃത് കുടിവെള്ള പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിലൂടെ എല്ലാ വീടുകളിലും ശുദ്ധജലം ഉറപ്പാക്കുമെന്നും ചെയർപേഴ്സൻ പറഞ്ഞു.
മാലിന്യ സംസ്‌കരണ രംഗത്തെ പോരായ്മകൾ പരിഹരിച്ച് കൂടുതൽ ശക്തിപ്പെടുത്തും. ഉറവിട മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നൽകുന്നതിനൊപ്പം ഹരിതകർമ സേനയുടെ പ്രവർത്തനം വിപുലീകരിക്കും. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ആധുനിക രീതിയിലുള്ള പബ്ലിക് ടോയ് ലറ്റുകൾ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്.
മുതിർന്ന പൗരന്മാർക്ക് വിശ്രമിക്കാനും ഒത്തുചേരാനും പകൽ വീടുകൾ നിർമിക്കും. ഭിന്നശേഷിക്കാർക്ക് പൊതുസ്ഥലങ്ങളിൽ തടസ്സമില്ലാതെ സഞ്ചരിക്കാനും സേവനങ്ങൾ സ്വീകരിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കും. ആരോഗ്യ സംരക്ഷണത്തിനായി യുവാക്കൾക്കും മുതിർന്നവർക്കും ഓപൺ ജിമ്മുകളും കുട്ടികൾക്കും കായിക പ്രേമികൾക്കുമായി കളിസ്ഥലങ്ങളും യാഥാർഥ്യമാക്കും.
പ്രാദേശികമായി ഉന്നത സാങ്കേതിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി ഐ.ടി.ഐ ബിൽഡിങ് നിർമാണം വേഗത്തിലാക്കും. പദ്ധതികളുടെ രൂപരേഖ കൗൺസിലിൽ അവതരിപ്പിച്ച് ഘട്ടംഘട്ടമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞുള്ള വികസനത്തിനാണ് മുൻഗണന. കൊടുവള്ളിയുടെ പാരമ്പര്യം നിലനിർത്തിക്കൊണ്ട് നഗരത്തെ ആധുനികവത്കരിക്കും. ഭരണസമിതിയുടെയും ജനങ്ങളുടെയും സഹകരണം വികസന പ്രവർത്തനങ്ങളിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.