കൊയ്യം പാറക്കാടി കീയച്ചാലിലെ വീട്ടിൽ വിനോദിന്‍റെ ഫോട്ടോയുമായി മാതാവ് നാരായണി

മുത്തങ്ങ ദുരന്തത്തിന് നാളെ 23 വയസ്സ്; കനലടങ്ങാത്ത ഓർമയിൽ ഒരമ്മ

കണ്ണൂർ: പൊലീസും ആദിവാസികളും ഏറ്റുമുട്ടി രണ്ട് ജീവൻ പൊലിഞ്ഞ വയനാട് മുത്തങ്ങ ദുരന്തത്തിന് വ്യാഴാഴ്ച 23 വയസ്സ്. വർഷങ്ങൾക്കിപ്പുറവും വയനാട്ടുകാരെപ്പോലെ തന്നെ ആ ദുരന്ത ദിനം മറക്കാതെ കണ്ണൂർ ജില്ലയിൽ ഒരു ഗ്രാമമുണ്ട്, ഒരു വീടുണ്ട്, ഒരമ്മയുണ്ട്. ചെങ്ങളായിലെ കൊയ്യം കീയച്ചാൽ ഗ്രാമമാണത്. ഇവിടെ മുത്തങ്ങയിൽ കൊല്ലപ്പെട്ട പൊലീസുകാരൻ കെ.വി. വിനോദിന്‍റെ മാതാവ് നാരായണിയമ്മയും കുടുംബവുമാണ് സങ്കടക്കടലിരമ്പവുമായി കഴിയുന്നത്.

2003 ഫെബ്രുവരി 19ന് മുത്തങ്ങയിൽ ആദിവാസികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിലിലാണ് പൊലീസുകാരനായ കെ.വി. വിനോദ് കൊല്ലപ്പെട്ടത്. മുത്തങ്ങയിലെ ആദിവാസിയായ ജോഗിയും പൊലീസ് വെടിവെപ്പിൽ അന്ന് കൊല്ലപ്പെട്ടിരുന്നു. ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു ആദിവാസികൾ. ഇതിനെ അടിച്ചമർത്താൻ പൊലീസ് രംഗത്തിറങ്ങിയപ്പോഴാണ് രണ്ട് ജീവൻ പൊലിഞ്ഞത്.

വീടിന്‍റെ പ്രതീക്ഷയായി ഉയരുന്നതിനിടെയുണ്ടായ മകന്‍റെ വേർപാട് കുടുംബത്തിന് താങ്ങാവുന്നതിനുമപ്പുറമായിരുന്നു. എന്നും മകനെയോർത്ത് കണ്ണീരുണങ്ങാതെ കഴിയുകയാണ് ഈ അമ്മ. ഓർമയിൽ കനലടങ്ങാത്തതിനാൽ ഓരോ മുത്തങ്ങ വാർഷിക ദിനവും കീയച്ചാലിൽ ആചരിക്കാറുണ്ട്. ഇത്തവണയും അതുണ്ട്. വിനോദിന്‍റെ ഓർമക്കായി വിനോദ് സ്മൃതി വായനശാല ഗ്രന്ഥാലയം ഇവിടെ ഒരുക്കിയിട്ടുണ്ട്.

കീയച്ചാലിൽ ഗ്രാമദീപം കലാകായിക സമിതിയുടെ നേതൃത്വത്തിൽ നിർമിച്ച വായനശാല 2003 സെപ്റ്റംബറിലാണ് നാടിന് സമർപ്പിച്ചത്. വിനോദ് സ്മൃതി വായനശാല ഗ്രന്ഥാലയത്തിൽ കുഞ്ഞുണ്ണി ബാലവേദി, മയിലമ്മ വനിതാ വേദി, തണൽ വയോജനവേദി, നിലാവ് ജീവകാരുണ്യ കൂട്ടായ്മ എന്നിവയും പ്രവർത്തിക്കുന്നുണ്ട്. വിനോദ് പഠിച്ച കൊയ്യം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അദ്ദേഹത്തിന്‍റെ ഓർമക്കായി സ്റ്റുഡൻറ് പൊലീസ് കേഡറ്റ് വക ഒരു ഛായാചിത്രം സ്ഥാപിച്ചിട്ടുണ്ട്.

പ്രമുഖ തെയ്യം കലാകാരനും ഫോക് ലോർ ഗുരുപൂജ പുരസ്കാര ജേതാവുമായിരുന്ന പരേതനായ കുഞ്ഞിരാമപ്പെരുവണ്ണാന്‍റെ മകനാണ് വിനോദ്. മാതാവ് നാരായണിയും സഹോദരി കെ.വി. രമണിയുമാണ് (റിട്ട. ഐ.സി.ഡി.എസ്) വീട്ടിലുള്ളത്. റിട്ട. പൊലീസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ കെ.വി. ബാബുവാണ് സഹോദരൻ.

Tags:    
News Summary - Tomorrow marks 23 years since the Muthanga tragedy; A mother's undying memory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.