എരുമേലി: പമ്പ ബസിൽ ഭർത്താവിനൊപ്പം എരുമേലിയിലെത്തിയ യുവതിയെ ദർശനത്തിനെത്തിയതെന്ന് സംശയിച്ച് പ്രതിഷേധക്കാർ തടഞ്ഞു. എന്നാൽ, ശബരിമലക്ക് പോകാൻ ഉദ്ദേശ്യമില്ലെന്ന് ഇവർ വ്യക്തമാക്കിയതോടെ പ്രതിഷേധം അയഞ്ഞു. ചൊവ്വാഴ്ച ഉച്ചക്ക് 12ഒാടെ വിജയവാഡ സ്വദേശികളായ നീലിമ വിജയലക്ഷ്മി (40), ഭര്‍ത്താവ് കിരണ്‍കുമാര്‍ (45) എന്നിവരാണ് പമ്പക്കുള്ള കെ.എസ്.ആര്.ടി.സി ബസില്‍ എരുമേലിയിലെത്തിയത്.
പമ്പ സ്പെഷൽ ബസിൽ യുവതി വരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഭക്തരും സംഘ്പരിവാർ പ്രവർത്തകരും എരുമേലിയിൽ തടിച്ചുകൂടി. ഇതോടെ വൻ പൊലീസ് സംഘവുമെത്തി. യുവതി ബസ് ഇറങ്ങിയതോടെ പ്രതിഷേധക്കാർ നാമജപവുമായി തടിച്ചുകൂടി. ഇതോടെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിെൻറ ഭാഗമായാണ് എരുമേലിയില്‍ എത്തിയതെന്നും എരുമേലി ശ്രീധര്‍മശാസ്ത ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് പോകുകയാണ് ലക്ഷ്യമെന്നും യുവതിയും ഭർത്താവും അറിയിച്ചു. തുടർന്ന് പൊലീസ് സഹായത്തോടെ ശ്രീധര്‍മശാസ്ത ക്ഷേത്രത്തില്‍ എത്തിയ ഇവര്‍ നടപ്പന്തലില്നിന്നുതന്നെ തൊഴുതു.
ഇതിനിടെ, ക്ഷേത്രത്തില്‍ നാമജപം നടത്തുകയായിരുന്ന സ്ത്രീകള്‍ ഇവർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ശബരിമല ദർശനത്തിന് എത്തിയതല്ലെന്ന് നേതാക്കളും പൊലീസും അറിയിച്ചതോടെ ഇവർ പിന്‍വാങ്ങി. ക്ഷേത്രത്തിൽനിന്ന് പൊലീസ് സുരക്ഷയിൽ കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷനിലെത്തി ഇവർ ഒന്നരയോടെ തിരുവനന്തപുരത്തേക്ക് പോയി.
വിമാനമാർഗം കൊച്ചിയിലെത്തിയ ദമ്പതികള്‍ ബസിൽ എരുമേലിയിലേക്ക് എത്തുകയായിരുന്നു. എന്നാല്‍, ബസില്‍വെച്ച് സഹയാത്രക്കാരി ശബരിമലയിലെ അവസ്ഥ പറഞ്ഞതോടെയാണ് അയ്യപ്പ ദർശനം വേണ്ടെന്ന് തീരുമാനിച്ചതെന്നും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.