കൂടമ്മാളും ബലരാജും ആശുപത്രിക്ക് പുറത്ത്, ദുരന്തസ്ഥലത്ത് മണ്ണിടിച്ചിലിൽ ടാങ്കർ ലോറിക്കും ജീപ്പിനുമിടയിൽപെട്ട കൂടമ്മാളും ബലരാജും (വലത്തേയറ്റം). സി.സി.ടി.വി ദൃശ്യത്തിൽനിന്ന്
കള്ളാടി (വയനാട്): സ്വകാര്യ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനു പുറത്തുനിന്ന് കൂടമ്മാളും ഭർത്താവ് ബലരാജും ആശ്വാസംകൊണ്ടു. അവിശ്വസനീയമായ രണ്ടാം ജന്മത്തിന് ദൈവത്തിന് നന്ദി പറഞ്ഞു. മണ്ണിടിച്ചിലിന്‍റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നതോടെയാണ് ഒലിച്ചുവന്ന മണ്ണിൽ നീങ്ങിയെത്തിയ ടാങ്കറിനും ജീപ്പിനും ഇടയിൽപെട്ട ദമ്പതികളുടെ അത്ഭുതകരമായ രക്ഷപ്പെടൽ ലോകം കണ്ടത്. കള്ളാടിപ്പുഴക്ക് കുറുകെയുള്ള മീനാക്ഷിപ്പാലം മുതൽ കൂടമ്മാളിന്‍റെ കൈപിടിച്ച് ബലരാജ് ഓടുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ ടൗണിലെ ബാങ്കിൽ പോകാൻ ഇറങ്ങിയതായിരുന്നു 37കാരി കൂടമ്മാളും ഭർത്താവും. സാധാരണ മറ്റൊരു വഴിയിലൂടെയാണ് ടൗണിൽ പോകാറ്. ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോൾ ചെറിയ മഴയുണ്ടായിരുന്നു. പെട്ടെന്നാണ് കൂറ്റൻ മണ്ണുമല ഇടിഞ്ഞ് ശരവേഗത്തിൽ സൂനാമി പോലെ താഴേക്ക് ഓലിച്ചിറങ്ങുന്നത് കണ്ടത്. ഭാര്യയുടെ കൈപിടിച്ച് ബലരാജ് ബസ് സ്റ്റോപ്പിൽനിന്നും റോഡിലേക്കിറങ്ങി ഓടി. നിമിഷങ്ങൾക്കകം ഒലിച്ചെത്തിയ മണ്ണിലും കല്ലിലും തട്ടി ഇരുവരും വീണു. ടാങ്കർ ലോറി ഇവർക്ക് തൊട്ടുപിന്നാലെ നീങ്ങി എത്തുന്നുണ്ടായിരുന്നു.
നിർത്തിയിട്ട ജീപ്പിൽ തട്ടി നിരങ്ങി വന്ന ടാങ്കർ ലോറിയുടെ വേഗം കുറഞ്ഞത് രക്ഷയായി. ടാങ്കർ ലോറിക്കും ജീപ്പിനും ഇടയിൽനിന്ന് മണ്ണിൽ പുതഞ്ഞ കൂടമ്മാളിനെ ബലരാജ് കൈപിടിച്ച് ഉയർത്തുന്ന സി.സി.ടി.വി ദൃശ്യം ഞെട്ടലോടെയല്ലാതെ കണ്ടിരിക്കാനാകില്ല. ‘ഓർത്തത് മക്കൾക്കിനി ആരുണ്ടെന്നാണ്, ജീവൻ പോയി എന്നാണ് കരുതിയത്...’ -ഇരുവരും പറയുന്നു. തമിഴ്നാട് മധുര സ്വദേശികളായ ദമ്പതികൾ മീനാക്ഷിപുരം എസ്റ്റേറ്റിലെ തൊഴിലാളികളാണ്. ഇരുവരും 17 വർഷമായി ഇവിടെയുണ്ട്. നേരിയ പരിക്കേറ്റ കൂടമ്മാൾ വൈകുന്നേരത്തോടെ തന്നെ ആശുപത്രി വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.