കോഴിക്കോട്: ഇസ്‍ലാമിക വിശ്വാസികളെ ലക്ഷ്യമാക്കി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പ്രസ്താവനകൾ ആവർത്തിക്കുന്നത് ആശങ്കാജനകമാണെന്ന് കോഴിക്കോട് നടന്ന വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു. മുസ്‍ലിം സമുദായം അനർഹമായത് നേടിയെടുത്തു എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. ജസ്റ്റിസ് സച്ചാർ കമ്മീഷൻ റിപ്പോർട്ടും കേരളത്തിൽ രൂപം നൽകിയ പാലോളി കമ്മിറ്റി റിപ്പോർട്ടും പരിശോധിച്ചാൽ വെള്ളാപ്പള്ളിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് ബോധ്യപ്പെടുമെന്നും ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു.
കേരളത്തിലെ മുസ്‍ലിം സമൂഹത്തിന്റെ വിദ്യാഭ്യാസം, ഉദ്യോഗം, സാമ്പത്തികം, സോഷ്യൽ സ്റ്റാറ്റസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ സംബന്ധിച്ച് ജനസംഖ്യാനുപാതികമായി സർക്കാർ ധവള പത്രമിറക്കി ആരോപണങ്ങൾക്ക് അറുതി വരുത്തണമെന്നും ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. സാമുദായിക ധ്രുവീകരണം നടത്തി മുതലെടുപ്പിന് ശ്രമിക്കുന്നവർക്കെതിരെ സമൂഹം കടുത്ത ജാഗ്രത പുലർത്തണം. ഇത്തരം പരാമർശങ്ങൾ മതനിരപേക്ഷ സമൂഹത്തിന്റെ തകർച്ചക്ക് ഇടയാക്കുമെന്നത് സമൂഹം ഗൗരവമായി കാണണം.
വർഗീയ, വിദ്വേഷ പരാമർശങ്ങൾ ഒരു സമൂഹത്തിനും ഗുണകരമല്ല. ഇത്തരം പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ച് കടുത്ത ശിക്ഷാ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.
കോഴിക്കോട്: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റായി പി.എൻ. അബ്ദുല്ലത്തീഫ് മദനിയെയും ജന. സെക്രട്ടറിയായി ടി.കെ. അഷ്റഫിനെയും കോഴിക്കോട്ട് ചേർന്ന സംസ്ഥാന ജനറൽ കൗൺസിൽ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡൻറുമാർ: കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ, അബൂബക്കർ സലഫി, ഫൈസൽ മൗലവി പുതുപ്പറമ്പ്, പ്രഫ. ഹാരിസ് ബിൻ സലീം, പി.കെ. ശരീഫ് ഏലാങ്കോട്. സെക്രട്ടറിമാർ: നാസർ ബാലുശ്ശേരി, അബ്ദുൽ മാലിക് സലഫി, ഡോ. സി.എം. ഷാനവാസ് പറവണ്ണ, നബീൽ രണ്ടത്താണി, പി.യു. സുഹൈൽ, കെ. അബ്ദുല്ല ഫാസിൽ, ട്രഷറർ: കെ സജാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.