ചാരുംമൂട്: മുറ്റത്തെ കിണറ്റിൽ തിരയിളക്കം കണ്ടതോടെ വീട്ടുകാർ പരിഭ്രാന്തിയിൽ. താമരക്കുളം മേക്കുംമുറി തേവലശ്ശേരിൽ ഇല്ലത്ത് ഗിരീഷ് നമ്പൂതിരിയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പ്രതിഭാസം കണ്ടത്.
45 വർഷത്തോളം പഴക്കമുള്ള കിണറ്റിൽ ആദ്യം 21 തൊടികളാണുണ്ടായിരുന്നത്. എന്നാൽ, വെള്ളം കിട്ടാതെവന്നതോടെ പിന്നീട് 82 റിങ്ങുകളും ഇറക്കിയിരുന്നു. അതിനാൽ കിണറിന് വലിയ ആഴമുണ്ട്.
സാധാരണയായി എല്ലാ വർഷവും ഈ സമയം കിണർ വറ്റേണ്ടതാണ്. എന്നാൽ, ഈ വർഷം ഇതുവരെ കിണർ വറ്റിയിട്ടില്ല. രണ്ടാഴ്ച മുമ്പുവരെയും കിണറ്റിലെ വെള്ളം വീട്ടാവശ്യത്തിന് ഉപയോഗിച്ചിരുന്നു. പിന്നീടാണ് കിണറിൽ തിരയിളക്കം കണ്ടത്. ഒരുഭാഗത്തുകൂടി വെള്ളം ശക്തമായി ഒഴുകിയിറങ്ങുന്നതും കാണാം.
തിരയിളക്കത്തിനൊപ്പം ചിലപ്പോൾ ഉച്ചത്തിൽ ശബ്ദം കേൾക്കാമെന്നും ഗിരീഷ് നമ്പൂതിരിയുടെ ഭാര്യ ഗായത്രി ശർമ പറഞ്ഞു. കിണറ്റിലെ വെള്ളം ഇപ്പോൾ ഉപയോഗശൂന്യമാണ്. ചളി നിറഞ്ഞ കലക്കവെള്ളമാണ് കിട്ടുന്നത്. അതിനാൽ വെള്ളം വാങ്ങിയാണ് ഉപയോഗിക്കുന്നത്. കിണറ്റിലെ പ്രതിഭാസത്തെപ്പറ്റി വീട്ടുകാർ പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.