കോന്നി നിയോജകമണ്ഡലത്തിലെ വോട്ടിങ് മെഷീന് സൂക്ഷിച്ച മലയാലപ്പുഴ മുസലിയാര് എൻജിനീയറിങ് കോളജ് സ്ട്രോങ് റൂം
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന കണക്കുകൾ പുറത്തുവന്നപ്പോൾ കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ജില്ലയിൽ പോളിങ് ശതമാനത്തിൽ ഏകദേശം മൂന്ന് ശതമാനത്തിന്റെ വർധന. എങ്കിലും സംസ്ഥാനതല കണക്ക് അനുസരിച്ച് ഏറ്റവും കുറഞ്ഞ പോളിങ് നടന്ന ജില്ല പത്തനംതിട്ടയാണ്. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കുറച്ചുകൂടി ഉയർന്ന പോളിങ് മുന്നണികൾ പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. വോട്ടർ പട്ടികയിലുള്ള പലരും പുറംനാടുകളിൽ ആയതും ഈസ്റ്റർ അവധി കഴിഞ്ഞുള്ള മടക്കവും പോളിങ് ശതമാനം കുറയാൻ കാരണമായെന്ന് കരുതപ്പെടുന്നു. അതേസമയം 2021നെ അപേക്ഷിച്ച് പോളിങ്ങിൽ മൂന്ന് ശതമാനത്തിലേറെ വർധന ജില്ലയിൽ ഉണ്ടായിട്ടുണ്ട്. 2021-ൽ 67.18 ശതമാനമായിരുന്നത് ഇത്തവണ 70.77 ശതമാനം ആയി.
ജില്ലയിൽ മണ്ഡലാടിസ്ഥാനത്തിൽ ഏറ്റവും ഉയർന്ന പോളിങ് ശതമാനം സംവരണ സീറ്റായ അടൂരിലാണ് -73.51 ശതമാനം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇവിടെ ഒരു ശതമാനത്തിലേറെയാണ് പോളിങ്ങിൽ വർധന. മുൻ തവണത്തേക്കാൾ പോളിങ്ങിൽ ആറുശതമാനത്തിന്റെ വർധന ആറൻമുള മണ്ഡലത്തിൽ ഉണ്ടായിട്ടുണ്ട്. തിരുവല്ലയിൽ ആറ് ശതമാനത്തിന്റെയും വർധനവുണ്ട്. ശക്തമായ മൽസരം നടന്നിട്ടും ജില്ലയിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പോളിങ് ശതമാനം കുറഞ്ഞത് കോന്നി മണ്ഡലത്തിൽ മാത്രം.
ഒരു ശതമാനത്തിലേറെ വോട്ടിന്റെ കുറവാണ് ഇവിടെ ഉണ്ടായത്. ഇവിടെ 2021ൽ 71.42 ആയിരുന്ന കഴിഞ്ഞ തവണത്തെ പോളിങ് ശതമാനം ഇത്തവണ 70.03 ആയി. കഴിഞ്ഞ തവണ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ മൽസരിച്ച മണ്ഡലത്തിൽ ഇത്തവണ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് ആണ് എൻ.ഡി.എക്ക് വേണ്ടി മൽസരിക്കുന്നത്. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കെ കഴിഞ്ഞ തവണ കോന്നിയിൽ കെ.സുരേന്ദ്രൻ മൽസരിക്കാനെത്തിയത് ബി.ജെ.പി പ്രവർത്തകരിൽ വലിയ ആവേശം സ്യഷ്ടിച്ചിരുന്നു. ഇത്തവണ അത്തരം ഒരു സാഹചര്യം ഇല്ലാത്തത് വോട്ടെടുപ്പിൽ പ്രതിഫലിച്ചുവെന്ന് കരുതുന്നു. ജില്ലയിൽ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം റാന്നി മണ്ഡലത്തിലാണ്. സംസ്ഥാനതലത്തിൽ പരിഗണിച്ചാലും പൊതുവെ കുറഞ്ഞ പോളിങ് ശതമാനമുള്ള മണ്ഡലങ്ങളുടെ പട്ടികയിലാണ് റാന്നി ഉള്ളത്. കേവലം 68.99 ആണ് ഇവിടുത്തെ പോളിങ് ശതമാനം. അതേസമയം, 2021നെ അപേക്ഷിച്ച് ഇവിടെ ഇത്തവണ അഞ്ച് ശതമാനത്തിലേറെ വോട്ടിന്റെ വർധനയുണ്ടൊയെന്ന വിരോധാഭാസവുമുണ്ട്. മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യാൻ കഴിയില്ലെങ്കിലും സാമാന്യം ഭേദപ്പെട്ട പോളിങ് ജില്ലയിൽ ഉണ്ടായെന്നാണ് പൊതുവിലയിരുത്തൽ. അതിന്റെ ഗുണവും ദോഷവും അറിയാൻ അടുത്ത മാസം നാല് വരെ അക്ഷമരായി കാത്തിക്കുകയേ വഴിയുള്ളു.
ജില്ലയിൽ 2021 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് ശതമാനം വർധിച്ചെങ്കിലും സംസ്ഥാനത്ത് കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ ജില്ലയാണ് പത്തനംതിട്ട. 2021-ൽ 67.18 ആയിരുന്ന ജില്ലയിലെ മൊത്തം പോളിങ് ശതമാനം ഇത്തവണ 70.77 ആയാണ് വർധിച്ചത്. ജില്ലയിലെ മണ്ഡലങ്ങളായ തിരുവല്ല- 69.47, റാന്നി- 68.99, ആറൻമുള -71.50, കോന്നി- 70.03, അടൂർ- 73.51 എന്നിങ്ങനെയാണ് പോളിങ് ശതമാനം. തിരുവല്ല, റാന്നി, അടൂർ, ആറൻമുള മണ്ഡലങ്ങളിൽ കഴിഞ്ഞ തവണത്തേക്കാൾ പോളിങ് ശതമാനം കൂടിയിട്ടുണ്ട്.
കോന്നിയിൽ കഴിഞ്ഞതവണത്തേക്കാൾ പോളിങ് ശതമാനം ഇത്തവണ അൽപം കുറഞ്ഞു. കഴിഞ്ഞ തവണ 71.42 ആയിരുന്ന ഇവിടുത്തെ പോളിങ് ശതമാനം 70.03 ആയാണ് നേരിയ തോതിൽകുറഞ്ഞത്. സംസ്ഥാനത്ത് തന്നെ കുറഞ്ഞ പോളിങ് ശതമാനമുള്ളത് ജില്ലയിലെ റാന്നി മണ്ഡലത്തിലാണ് -68.99 ശതമാനമാണ് റാന്നിയിലെ പോളിങ്. അതേസമയം, കഴിഞ്ഞ തവണത്തേക്കാൾ ഇവിടെ പോളിങ് ശതമാനത്തിൽ ഇത്തവണ അഞ്ചുശതമാനത്തിലേറെ വർധനവുണ്ടായിട്ടുണ്ട്. 63.82 ശതമാനത്തിൽ നിന്ന് 68.99 ആയാണ് പോളിങ്ങിലെ ഇത്തവണത്തെ വർധന. ബി.ജെ.പി- സി.പി.എം ഡീൽ ആരോപണം ഉയർന്ന മണ്ഡലം കൂടിയാണിത്. ശക്തമായ രാഷ്ട്രീയ മത്സരത്തിന്റെ അഭാവം, പോളിങ് സ്റ്റേഷൻ ദൂരം, ഗതാഗത അസൗകര്യം, കാലാവസ്ഥ,ആരോഗ്യ പ്രശ്നങ്ങൾ, രാഷ്ട്രീയത്തോടുള്ള വിരക്തി ഇവയൊക്കെ പോളിങ് ശതമാനം കുറയാൻ ഇവിടെ ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ആകെ പോളങ് ശതമാനം 66.78 ആയിരുന്നു. യു.ഡി.എഫ് 43.21 ശതമാനവും എൽ.ഡി.എഫ് 36.99 ശതമാനവും എൻ.ഡി.എ 19.94 ശതമാനവും വോട്ടുകൾ നേടി. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്തും ജില്ലയിലെ 35 പഞ്ചായത്തുകളും എട്ട് ബ്ലോക്ക് പഞ്ചായത്തുകളും പത്തനംതിട്ട, തിരുവല്ല, അടൂർ നഗരസഭകളും യു.ഡി.എഫിനൊപ്പമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് യു.ഡി.എഫ് കണക്ക്കൂട്ടൽ. ജില്ലയിൽ അഞ്ച് മണ്ഡലങ്ങളിലും ശക്തമായ മൽസരമാണ് നടന്നത്. ആരോഗ്യമന്ത്രി വീണാജോർജ് മൽസരിച്ച ആറൻമുള മണ്ഡലം സംസ്ഥാനത്ത് തന്നെ ശ്രദ്ധാകേന്ദ്രവുമാണ്.
2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിങ് ശതമാനം 63.37 ആയിരുന്നു. അഞ്ച് മണ്ഡലങ്ങളിലും യൂ.ഡി.എഫിനായിരുന്നു ലീഡ്. കോന്നിയിലും അടൂരിലും ലീഡ് കുറവായിരുന്നു. തിരുവല്ല- 11530, റാന്നി- 9597, ആറൻമുള- 14717, അടൂർ- 2266, കോന്നി- 2579 എന്നിങ്ങനെയായിരുന്നു യു.ഡി.എഫ് അന്ന് കൈവരിച്ച ലീഡ്.2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിങ് ശതമാനം 67.18 ആയിരുന്നു. 2016 ൽ ജില്ലയിൽ 71.66 ആയിരുന്നു പോളിങ് ശതമാനം. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവല്ല- 11421, റാന്നി- 1746, ആറൻമുള- 19003, കോന്നി- 8508, അടൂർ- 2919 എന്നിങ്ങനെ എൽ.ഡി.എഫ് ഭൂരിപക്ഷം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.